കാഞ്ഞിരപ്പള്ളി: ജീപ്പും ഇന്നോവ കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഒന്നാംമൈലിന് സമീപം വളവിൽ ബസിനെ ഓവർടേക്ക് ചെയ്ത ജീപ്പ് എതിരേ വന്ന ഇന്നോവയിൽ ഇടിച്ച ശേഷം പാലായിൽനിന്നു മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലും സമീപത്തെ കൽക്കട്ടിലും ഇടിച്ചു നിൽക്കുവായിരുന്നു.
തിരുവനന്തപുരം ശംഖുമുഖത്തിൽനിന്നു വാഗമണിലേക്ക് പോവുകയായിരുന്നു ഇൻഫോസിസ് ജീവനക്കാരായ തിരുവനന്തപുരം വട്ര്സ് റോഡ് ലിംഫോർട്ട് സ്റ്റീഫൻ (24), കൊടപ്പനക്കുന്ന് മരിയനഗർ സൗപർണിക രഹ്ന വിജയൻ (25), നോർത്ത് പറവൂർ മറ്റപ്പള്ളിൽ ചക്കുമോൾ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന കൈതതോട്ടം ജീവനക്കാരായ എരുമേലി മുട്ടപ്പള്ളി സ്വദേശികളായ പുതിയത്ത് നൗഫൽ (30), ചിരടോലിൽ സീനത്ത് (52), മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ കഴിചിറ ബ്രിജിത്ത് (55), വട്ടപ്പാറ സജിനി (49) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളകെട്ടിയിലെ ജോലി സ്ഥലത്ത് ജീവനക്കാരെ ഇറക്കിയശേഷം മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. അപകടത്തിൽ ജീപ്പിന്റെ ടയർ ഊരിത്തെറിച്ചുപോയി. ഇന്നോവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
അപകടത്തെത്തുടർന്ന് അര മണിക്കൂറോളം കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഗതാഗതം സ്തംഭിച്ചു. തുടർന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയത്.
ജീപ്പും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്
10:37 PM Apr 01, 2023 | Deepika.com