കുറവിലങ്ങാട്: ശുദ്ധജലക്ഷാമം രൂക്ഷമായിത്തുടങ്ങിയതോടെ കാശിനു വെള്ളം ഇറക്കിക്കൊടുക്കുന്ന സംഘങ്ങളും സജീവമായി. എന്നാൽ, പലപ്പോഴും ഇങ്ങനെ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പിക്കാൻ യാതൊരു സംവിധാനവുമില്ലാത്ത സ്ഥിതിയാണ്.
വെള്ളം കൊണ്ടു തരുന്ന വണ്ടിക്കാരന്റെ വാക്ക് വിശ്വസിച്ചു വാങ്ങുകയാണ് പലരും ചെയ്യുന്നത്. ഇത്തരം വെള്ളം വിതരണ ഏജൻസികൾക്കു മേൽ സർക്കാർ സംവിധാനങ്ങൾ കൃത്യമായ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സർക്കാർ സംവിധാനങ്ങളുടെ ജലവിതരണം പര്യാപ്തമല്ലാതെ വരുന്പോഴാണ് പലപ്പോഴും സാധാജനങ്ങൾക്കു സ്വകാര്യ ജലവിതരണ ഏജൻസികളെ സമീപിക്കേണ്ടി വരുന്നത്.
ഗ്രാമീണമേഖലയിലെല്ലാം ജലവിതരണ വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പായുകയാണിപ്പോള്‍, വലിയ വില നല്കി വെളളം വാങ്ങേണ്ടിവരുന്നതു സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ വേനൽ തുടര്‍ന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യവും ബാക്കിയാണ്. ചെറുതായെങ്കിലും വേനല്‍മഴ ലഭിച്ചതു ചിലേടങ്ങളില്‍ നേരിയ ആശ്വാസമായിട്ടുണ്ട്. എങ്കിലും പലേടത്തും കിണറുകള്‍ വറ്റിവരണ്ടുകഴിഞ്ഞു.
കുറവിലങ്ങാട് മേഖലയില്‍ കനാല്‍വെള്ളം എത്തിയാല്‍ ശുദ്ധക്ഷാമത്തിനു നേരിയ പരിഹാരമാകും. കനാലില്‍ വെള്ളമൊഴുകിയാല്‍ സമീപസ്ഥലങ്ങളിലെ കിണറുകളിലെല്ലാം വെള്ളത്തിന്റെ ലഭ്യത വര്‍ധിക്കും. ഇതു കാര്‍ഷിക മേഖലയ്ക്കും നേട്ടമാകും. ജലവിതരണവുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കുടിവെള്ള ക്ഷാമം പിടിമുറുക്കി; വെള്ളക്കച്ചവടവും തകൃതി
10:35 PM Apr 01, 2023 | Deepika.com