ആലുവ: വിദേശ ജോലി വാഗ്ദാനം ചെയ്ത് മുപ്പതോളം ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ ശേഷം ഒളിവിൽ പോയ ട്രാവൽ ഏജൻസി ഉടമ പിടിയിൽ. ആലുവ ബൈപാസിൽ സൊലൂഷൻ ലക്സ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപന ഉടമ യുസി കോളജിന് സമീപം കനാൽ റോഡിൽ ചക്കാലകക്കൂട്ട് വീട്ടിൽ മുഹമ്മദ് സനീറി(33) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
കഴിഞ്ഞ നവംബറിൽ ഇയാൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒരു മാസം മുന്പ് മുംബൈയിലെത്തിയ ശേഷം അവിടെ നിന്ന് എറണാകുളം നോർത്തിലെത്തി ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ആലുവ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ പായ്ക്കിംഗ്, സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് തട്ടിപ്പിനിരയാ ക്കിയത്. വിവിധ ജില്ലകളിൽ നിന്ന് പണം നഷ്ടമായ മുപ്പതോളം പേരാണ് ആലുവ സ്റ്റേഷനിൽ പരാതി നൽകിയത്. വിദേശ തൊഴിൽ റിക്രൂട്ട്മെന്റിനുള്ള യാതൊരു ലൈസൻസും ഇയാളുടെ സ്ഥാപനത്തിനില്ലായിരുന്നു.
ഡിവൈഎസ്പി പി.കെ. ശിവൻ കുട്ടി, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്ഐമാരായ സി.ആർ. ഹരിദാസ്, എ.കെ. സന്തോഷ് കുമാർ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എ.എം. ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിദേശ ജോലി: ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
12:21 AM Apr 01, 2023 | Deepika.com