പുത്തൻവേലിക്കര: അധ്യാപികയടക്കം ആറു പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാവിലെ 10ന് പ്രസന്റേഷൻ കോളജിനു സമീപത്ത് വച്ച് ആളുകളുടെ മേൽ തെരുവുനായ ചാടി വീഴുകയായിരുന്നു. പ്രസന്റേഷൻ കോളജിലെ അധ്യാപികയായ ബെറ്റി ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ പിന്നിൽ നിന്നെത്തിയ തെരുവുനായ കൈയിൽ കടിക്കുകയായിരുന്നു.
പിന്നീട് ആയുർവേദ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ ആളെയും രണ്ടു ബൈക്ക് യാത്രികരെയും നായ കടിച്ചു. ഉച്ചയോടെ മാനാഞ്ചേരിക്കുന്ന് അഞ്ചുവഴിക്ക് സമീപം വീടിന് പുറത്ത് നിൽക്കുകയായിരുന്ന കൂട്ടാക്കൽ സെബാസ്റ്റ്യൻ (54), പൈനേടത്ത് ലീല (65) എന്നിവരെ കടിച്ചു. സെബാസ്റ്റ്യന്റെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. ലീലയുടെ കൈയിലാണ് കടിച്ചത്. ഇവിടെ നിന്ന് ഓടിപ്പോയ നായ റോഡിൽ നിൽക്കുകയായിരുന്ന അപ്പച്ചാത്ത് നിതി(29)ന്റെ കൈയിൽ കടിച്ചു.
കടിയേറ്റ ആറ് പേരും പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് കൂടുതലുള്ള സെബാസ്റ്റൻ, ലീല, നിതിൻ എന്നിവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ച് വിദഗ്ധ ചികിത്സ നല്കി.
പുത്തൻവേലിക്കരയിൽ തെരുവുനായ ആക്രമണം: ആറു പേർക്ക് പരിക്ക്
12:21 AM Apr 01, 2023 | Deepika.com