കൽപ്പറ്റ: കോണ്‍ഗ്രസിനു രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി രാഷ്ടീയ ഗൂഢാലോചനയുടെ ഫലമെങ്കിൽ അപ്പീൽ കോടതിയിൽനിന്നു രാഹുൽഗാന്ധിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോടു ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടതികൊണ്ട് എല്ലാം അവസാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. കേസിൽ നിയമത്തിന്റെ എല്ലാ വശങ്ങളും നോക്കി മുന്നോട്ടുപോകും. ഇതിനായി പ്രമുഖ അഭിഭാഷകരടങ്ങുന്ന ലീഗൽ ടീം രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി അപ്പീൽ നൽകും.
ആസൂത്രിത ഗൂഢാലോചന
രാഹുൽഗാന്ധിക്കെതിരേ നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. അദ്ദേഹം ഇനി പാർലമെന്റിൽ മിണ്ടേണ്ട എന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഇത് വയനാട്ടിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. രാഹുൽഗാന്ധി നേരിട്ട അനീതിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും ഫാസിസ്റ്റ് നടപടിക്കെതിരായ പോരാട്ടമുഖത്താണ്. വയനാട് മണ്ഡലത്തിലെ ജനങ്ങൾ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ നടത്തിയ പ്രസംഗമാണ് രാഹുൽഗാന്ധിക്കെതിരായ നടപടികൾക്ക് ആധാരം.
ജനങ്ങൾ നൽകിയ അവകാശം ഉപയോഗിച്ച് പാർമെന്റിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി അദാനി കുംഭകോണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഉയർത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പണക്കാരനായി ആറേഴ് വർഷങ്ങൾക്കുള്ളിൽ അദാനി വളരാനിടയായ സാഹച്യങ്ങളെക്കുറിച്ചാണ് രാഹുൽഗാന്ധി ചോദിച്ചത്.
പാർലമെന്റിൽ രാഹുൽഗാന്ധി പ്രസംഗിച്ച് മൂന്നു ദിവസത്തിനകമാണ് അപകീർത്തി കേസിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ പിൻവലിച്ചത്. കേസിന്റെ വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയാക്കി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.
രാഹുൽ സത്യം വിളിച്ചുപറയും
മോദി അയോഗ്യനാക്കാനും ജയിലിൽ അടയ്ക്കാനും കരിനിയമങ്ങൾ ഉപയോഗിച്ച് നിരന്തരം വേട്ടയാടാനും എത്ര ശ്രമിച്ചാലും രാഹുൽഗാന്ധി സത്യം വിളിച്ചുപറയാൻ നിലകൊണ്ടേയിരിക്കും. മോദിയുടെ പേടിപ്പിക്കൽ രാഹുൽഗാന്ധി എന്ന രാഷ്ടീയ നേതാവിനു മുന്നിൽ വിലപ്പോകില്ല. രാഹുൽഗാന്ധിക്കെതിരായ നടപടിയെ അപലപിക്കാൻ 19 രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു രംഗത്തുവന്നു. ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനും അദാനി-മോദി ബന്ധം തുറന്നുകാട്ടുന്നതിനും ’സത്യമേവ ജയതേ ജയ് ഭാരത് സത്യഗ്രഹം’ എന്ന പേരിൽ ദേശവ്യാപക പ്രക്ഷോഭവും കാന്പയിനും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്ലോക്ക് തലങ്ങളിൽ 10 വരെയും ജില്ലാതലങ്ങളിൽ 20 വരെയും സംസ്ഥാനതലങ്ങളിൽ 20 മുതൽ 30 വരെയുമാണ് ജയ് ഭാരത് സത്യഗ്രഹം. ഈ മാസം മൂന്നാം വാരം ഡൽഹിയിൽ നടത്തുന്ന സത്യഗ്രഹത്തിൽ പാർട്ടിക്ക് പുറത്തുള്ളവരടക്കം ലക്ഷക്കണക്കിനു ജനാധിപത്യ വിശ്വാസികളെ അണിനിരത്തും. സഹകരിക്കാൻ തയാറുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയു കൂട്ടിയോജിപ്പിച്ചായിരിക്കും കാന്പയിൻ.
2024 തെരഞ്ഞെടുപ്പിനു മുന്‍പ്
ദേശീയ മുന്നണി
ദേശീയ ജനനാധിപത്യ സഖ്യത്തെ ഫലപ്രദമായി നേരിന്നതിന് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ദേശീയ മുന്നണി എന്ന ആശയവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. മോദി സർക്കാരിനെ വലിച്ചുതാഴെയിടുന്നതിലാണ് കോണ്‍ഗ്രസ് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നത്. ഇതിനായി ഏതു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയാറാണെന്ന് രാഹുൽഗാന്ധിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശിക പ്രശ്നങ്ങൾ
പ്രാദേശികമായി പരിഹരിക്കും
പാർട്ടി പ്രാദേശിക ഘടകങ്ങളിലെ പ്രശ്നങ്ങൾ പ്രാദേശികമായിത്തന്നെ പരിഹരിക്കുമെന്ന്, ഒന്നിച്ച് നിൽക്കാനും നിർത്താനും അറിയാത്ത നേതാക്കളെ ഏങ്ങനെ കൈകാര്യം ചെയ്യാനാണ് പദ്ധതിയെന്ന ചോദ്യത്തോട് വേണുഗോപാൽ പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രഗത്ഭരായ നേതാക്കൾ പാർട്ടിക്ക് ഓരോ സംസ്ഥനത്തും ഉണ്ട്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ലെന്നു അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോണ്‍ഗ്രസ്
അധികാരത്തിൽ തിരിച്ചുവരും
കർണാടകയിൽ കോണ്‍ഗ്രസ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. അവിടെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ശക്തമാണെന്ന പ്രചാരണത്തിൽ കഴന്പില്ല. പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലിംഗായത്ത്, വൊക്കലിംഗ സംവരണ വിഷയം തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഗുണകരമാകും.
തെരെഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നടത്തുന്ന പരീക്ഷണങ്ങളുടെ സദുദ്ദേശ്യത്തെ ജനം ചോദ്യം ചെയ്യുകതന്നെ ചെയ്യും. ജനങ്ങളെ ജാതിയമായി തമ്മിലടിപ്പിക്കാനാണ് കർണാടക ഭരണകൂടം ശ്രമിക്കുന്നത്. മുസ്ലിംകൾക്ക് നൽകിയിരുന്ന നാലു ശതമാനം സംവരണം രണ്ടു സമുദായങ്ങൾക്കു വീതിച്ചുനൽകിയത് തെറ്റായ നടപടിയാണ്.
പ്രകടനത്തിനിടെ
കുഴപ്പമുണ്ടാക്കിയവർക്ക്
പാർട്ടിയിൽ നിൽക്കാൻ
അവകാശമില്ല
രാഹുൽഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ വാക്കേറ്റവും കൈയാങ്കളിയും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ’അങ്ങനെയുള്ളവർക്ക് പാർട്ടിയിൽ നിൽക്കാൻ അവകാശം ഇല്ലെന്ന്’ എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. പ്രശ്നം ഉണ്ടാക്കിയവർ എത്ര ഉന്നതരായാലും നടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, കെപിസിസി ജനറൽ സെക്രട്ടറിമാരയ കെ.കെ. ഏബ്രഹാം, ആര്യാടൻ ഷൗക്കത്ത്, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, യുഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. വിശ്വനാഥൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിനു വിശ്വാസം നിയമ വ്യവസ്ഥയിൽ: കെ.സി. വേണുഗോപാൽ എംപി
12:12 AM Apr 01, 2023 | Deepika.com