കടുത്തുരുത്തി: മാനാടി നിരപ്പിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാവുമോ ?. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട കുടിവെള്ള പദ്ധതിയാണ് ഒരുതുള്ളി വെള്ളം പോലും കൊടുക്കാനാവാതെ ഇനിയും എങ്ങുമെത്താതെ നില്‍ക്കുന്നത്.
ഇതിനിടെ പദ്ധതിക്കായി നിര്‍മിച്ച കുഴല്‍ക്കിണര്‍ പരിശോധിച്ച ഭൂഗര്‍ഭജലവകുപ്പ് കിണറ്റില്‍നിന്നു പദ്ധതിയുടെ ആവശ്യത്തിനുള്ള വെള്ളം കിട്ടില്ലെന്ന് കണ്ടെത്തിയതോടെ പദ്ധതിയുടെ ഭാവി തന്നെ പ്രതിസന്ധിയിലായി. മൂവായിരം ലിറ്ററില്‍ താഴെ വെള്ളമെ കുഴല്‍കിണറില്‍നിന്നു ലഭിക്കുവെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഭൂഗര്‍ഭ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
കുഴല്‍ക്കിണര്‍ കുത്തുന്ന കാലത്ത് നടത്തിയ പരിശോധനയില്‍ ദിവസം അയ്യായിരം ലിറ്ററിലേറേ വെള്ളം കിണറ്റില്‍നിന്നു ലഭിക്കുമെന്നാണ് കണ്ടെത്തിയിരുന്നത്. 13 ഓളം വീട്ടുകാര്‍ക്കാണ് പദ്ധതിയിലൂടെ വെള്ളം നല്‍കേണ്ടത്. ദിവസം മൂവായിരം ലിറ്റര്‍ വെള്ളം ലഭിച്ചാല്‍ 13 പേര്‍ക്ക് ദിവസം 230 ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുക. ഇതേസമയം ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറവാണെങ്കില്‍ ടാങ്കും പൈപ്പ് ലൈനും ഒഴിവാക്കി നേരിട്ട് വെള്ളമെടുക്കാന്‍ ഹാന്ഡിലെങ്കിലും സ്ഥാപിച്ചു തന്നാല്‍ മതിയെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
എന്നാല്‍ അടുത്തദിവസം ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി ഒരിക്കല്‍കൂടി കുഴല്‍ക്കിണറില്‍ നിന്നു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നുകൂടി പരിശോധിക്കുമെന്നും കടുത്തുരുത്തി പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ അര്‍ച്ചന കാപ്പില്‍ പറഞ്ഞു. ഇവിടെനിന്നു വെള്ളം ആവശ്യത്തിന് ലഭിക്കില്ലെന്ന് കണ്ടെത്തിയാല്‍ സമീപത്ത് മറ്റൊരു സ്ഥലത്ത് കുഴല്‍ കിണര്‍ നിര്‍മിച്ചാല്‍ വെള്ളം കിട്ടുമോയെന്ന് പരിശോധിക്കുമെന്നും അര്‍ച്ചന പറഞ്ഞു. ഒരാൾ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്തംഗം പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍പരിശോധനകള്‍ക്കു ശേഷം മാത്രമേ പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ചു തീരുമാനമുണ്ടാകുവെന്നാണ് അറിയുന്നത്.
ആറ് വര്‍ഷം മുമ്പ് നാട്ടുകാര്‍ക്കും തനിക്കും കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സൗജന്യമായി സ്ഥലം നല്കിയ ഷെല്‍ബി ഇപ്പോഴും പണം നല്‍കിയാണ് വെള്ളം വാങ്ങിക്കുന്നത്. ജനപ്രതിനിധികളുടെ അനാസ്ഥ തന്നെയാണ് ആറ് വര്‍ഷം മുമ്പ് തുടക്കമിട്ട കുടിവെള്ള പദ്ധതി ഈ അവസ്ഥയില്‍ ഇപ്പോഴും നില്ക്കാന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മാനാടി നിരപ്പിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാവുമോ ?
11:28 PM Mar 31, 2023 | Deepika.com