നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററോള് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ താഴത്തെ നിലയിലെ ഇടനാഴിയില്‍ മാലിന്യങ്ങള്‍ ഇടുന്നതിനു സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ക്കൊപ്പം ഇരുപതോളം ബുക്കുകള്‍ കണ്ടെത്തിയത്. തൊഴിലാളികളുടെയും മേറ്റുമാരുടെയും പഞ്ചായത്ത് സെക്രട്ടറിയുടേതടക്കം ഒപ്പുകളും ഗ്രാമപഞ്ചായത്തിന്റെ സീലും രേഖപ്പെടുത്തിയ മസ്റ്ററോള് ബുക്കുകളാണ് ഇവ.
2021-22 വര്‍ഷത്തെ മസ്റ്ററോളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ഈ കാലഘട്ടത്തില്‍ തൊഴിലുറപ്പുമായും പഞ്ചായത്തുമായും ബന്ധപ്പെട്ട് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന കൃത്രിമങ്ങള്‍ മറയ്ക്കുന്നതിനായി മസ്റ്ററോള് ബുക്കുകള്‍ നശിപ്പിച്ചതാണെന്നു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഉപേക്ഷിക്കപ്പെട്ട മസ്റ്ററോളുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയെ കാണിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.
സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. പഴയ രേഖകളില്‍ തിരുത്ത് വന്നതിനെത്തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നും പുതിയ രേഖകള്‍ തയാറാക്കിയിട്ടുണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2018 മുതല്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികള്‍ നിലവിലുണ്ട്. ഇവയുടെ തെളിവ് നശിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തുന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ഇതിനെതിരേ ഓംബുഡ്സ്മാനു പരാതി നല്‍കുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററോള് ചവറ്റുകൊട്ടയിൽ
10:57 PM Mar 31, 2023 | Deepika.com