കട്ടപ്പന: ഇടുക്കി രൂപതയുടെ നോന്പുകാല തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായ ലക്ഷത്തിലധികം വിശ്വാസികൾ മലചവുട്ടി. നേരം പുലരുന്നതിനു മുന്‍പേ ആരംഭിച്ച കുരിശുമല കയറ്റം വൈകിയും തുടർന്നു.
ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ പാണ്ടിപ്പാറയിൽനിന്നു ക്രൂശിതരൂപവും വഹിച്ച് 25 ഓളം കിലോമീറ്റർ കാൽനടയായി വിശ്വാസികളോടൊപ്പം സഞ്ചരിച്ചാണ് മല കയറിയത്. വിവിധ ഇടവകകളിൽനിന്നു വൈദികരുടെ നേതൃത്വത്തിൽ മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽ എത്തിയ വിശ്വാസികൾ പത്തിന് പീഡാനുഭവ യാത്രയിൽ അണിചേർന്നു.
മലമുകളിലെ തീർഥാാടക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ച് മാർ നെല്ലിക്കുന്നേൽ സന്ദേശം നൽകി.
അറക്കുളം: തുന്പച്ചി കുരിശുമലയിൽ നാല്പതാംവെള്ളി ആചരണം നടത്തി. രാവിലെ ഒന്‍പതിന് ഗത്സെമനിയിൽനിന്ന് മലമുകളിലേക്ക് നടത്തിയ കുരിശിന്റെ വഴിക്ക് ഫാ. ജോർജ് തറപ്പേൽ നേതൃത്വം നൽകി. തുടർന്നു ഫാ. തോമസ് താന്നിമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് മണ്ണൂക്കുശുന്പിൽ പാച്ചോർ നേർച്ച ആശിർവദിച്ചു. കൈക്കാര·ാരായ ടോമി പുളിമൂട്ടിൽ, മാത്തുക്കുട്ടി മഞ്ഞക്കുന്നേൽ, സിജു കണിയാംകണ്ടത്തിൽ, ജോജോ പ്ലാക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
നാകപ്പുഴ: സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഹിഡുംബൻമലയിലേക്ക് കുരിശിന്റെ വഴി നടത്തി. വികാരി ഫാ. ജോർജ് കടുകുംമാക്കൽ നേതൃത്വം നൽകി. മലമുകളിൽ അസി. വികാരി ഫാ. സെബാസ്റ്റ്യൻ കൊന്തോപ്പിള്ളി സന്ദേശം നൽകി. നേർച്ചവിതരണവും നടത്തി.
ഭക്തിയുടെ നിറവിൽ നാല്പതാംവെള്ളി ആചരണം
10:57 PM Mar 31, 2023 | Deepika.com