കുറവിലങ്ങാട്: പ്രാര്‍ഥനയുടെ കരുത്തും കളത്തൂര്‍ കരയുടെ ഒരുമയും സമ്മേളിപ്പിക്കുന്ന തമുക്ക് നേര്‍ച്ചയ്ക്ക് നാളെ 150 വയസ്. പൂര്‍വികര്‍ തുടങ്ങിയ നേര്‍ച്ച അഭംഗുരം ഒന്നരനൂറ്റാണ്ട് നടത്താനായതില്‍ ദൈവതിരുമുന്പില് നന്ദി ചൊല്ലുകയാണ് കുറവിലങ്ങാട് ഇടവകയിലെ കളത്തൂര്‍ കരക്കാര്. കളത്തൂര്‍ ഗ്രാമത്തിന്റെ ഒന്നാകെയുള്ള കരുത്ത് പ്രകടമാക്കുന്ന തമുക്ക് നേര്‍ച്ചയുടെ 150-ാം വാര്‍ഷികത്തില്‍ ആയിരങ്ങള്‍ നേര്‍ച്ചവാങ്ങാനും പ്രാര്‍ഥനയില്‍ പങ്കുചേരാനുമായി നാളെ കുറവിലങ്ങാട് പള്ളിയിലെത്തും.
ഓശാന ഞായറാഴ്ച ദേവാലയത്തിലെത്തി കുരുത്തോലയും തമുക്കും വാങ്ങി വീടുകളിലേക്ക് മടങ്ങുന്ന പതിവിന് തലമുറകളുടെ പഴക്കമാണുള്ളത്.
ഒരുമയുടെ പെരുമയില്‍ കളത്തൂര്‍ കര
ആയിരങ്ങള്‍ ഭുജിക്കുന്ന തമുക്കിനു പിന്നില്‍ കളത്തൂര്‍ കരക്കാരുടെ ഒരുമയാണുള്ളത്. കരയിലെ പ്രായപൂര്‍ത്തിയായ ഓരോ പുരുഷനും നല്കുന്ന ഓഹരികള്‍ ചേര്‍ത്ത് പ്രാര്‍ഥനയുടെ ബലത്തില്‍ തയാറാക്കി വിളമ്പുന്ന തമുക്കിന് രുചിയും മണവും ഒന്നുവേറെതന്നെയാണ്. ഓരോ ഓഹരിക്കാരും 100 പഴവും മുന്നാഴി അരിവറുത്ത് പൊടിച്ചതും ആറ് തേങ്ങയും 50 രൂപയുമാണ് ഓഹരിയായി നല്‍കുന്നത്. വറുത്ത അരിയും ശര്‍ക്കരയും പഴവും തേങ്ങയും ചേര്‍ത്തൊരുക്കിയാണ് തമുക്ക് തയാറാക്കുന്നത്. ഇത് പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് വിളമ്പുന്നത്.
ആധാരമായി മാനശിങ്കു സംഭവം
കളത്തൂര്‍ ഗ്രാമത്തിലെ വനിതകളുടെ കൂട്ടായ പ്രാര്‍ഥനയിലാണ് തമുക്കിന് തുടക്കമാകുന്നത്. ഇതിന് ആധാരമായ സംഭവം ഷെവ. വി.സി. ജോര്‍ജിന്റെ നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ബാലരാമവര്‍മ ആയില്യം തിരുനാള്‍ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന സമയത്ത് പറവൂര്‍ മേഖലയില്‍ മാനശിങ്കു എന്നൊരാള്‍ പോലീസ് സൂപ്രണ്ടായി നിയോഗിക്കപ്പെട്ടു.
വ്യാജ പുകയില കണ്ടെത്താനായി മാനശിങ്കുവിന്റെ നേതൃത്വത്തില്‍ കളത്തൂര്‍ കരയിലെത്തി വീടുകളില്‍ പരിശോധന ടത്തി. 1873ലെ ദുഃഖശനിയാഴ്ചയായിരുന്നു ഈ സംഭവം. ഈസ്റ്ററിന് മത്സ്യം പിടിക്കാനായി പുരുഷന്മാര് പുറത്തുപോയ സമയത്തായിരുന്നു പരിശോധനാസംഘം എത്തിയത്. സംഘം സ്ത്രീകളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
സംഭവത്തെതുടര്‍ന്ന് ക്രൈസ്തവര്‍ കേസ് നടത്തി. ആദ്യവിധിയില്‍ വികാരിയെയും നിധീരിക്കല്‍ മാണിയെയും ശിക്ഷിച്ചു. നിധീരിക്കല്‍ മാണി ആലപ്പുഴ പള്ളിയില്‍ താമസിച്ച് കേസ് നടത്തി.
കേണല്‍ മണ്ട്രോ കളത്തൂരില്‍ വന്ന് നേരിട്ട് അന്വേഷണം നടത്തി. 1874ല്‍ മാനശിങ്കു ആറ് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. കളത്തൂര്‍ കരക്കാരായ ആറുപേരെ ആറുമാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. ഈ മാനശിങ്കു കേസിന്റെ സമയത്താണ് കുറവിലങ്ങാട് പള്ളിയില്‍ തമുക്കുനേര്‍ച്ച നടത്താന്‍ കളത്തൂര്‍ കരക്കാര് തീരുമാനമെടുത്തത്.
കൗതുകക്കാഴ്ചയായി ചിരവും തോണിയും
തമുക്കുനേര്ച്ചയോട് ചേര്‍ന്ന് കൗതുകക്കാഴ്ചയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പഠന സാധ്യതയുമുണ്ട്. എട്ടു നാക്കുള്ളതും ചേര്‍ത്ത് വയ്ക്കാവുന്നതും വിടര്‍ത്തിയിട്ട് എട്ടു പേർക്ക് ഒരേസമയം തേങ്ങ ചുരണ്ടാന്‍ കഴിയുന്നതുമായ ചിരവ പള്ളിയിലുണ്ട്. ആയിരങ്ങള്‍ക്കുള്ള തമുക്ക് കുഴച്ചുണ്ടാക്കുന്നതിനും ഇളക്കിച്ചേര്ക്കുന്നതിനുമായി മരത്തോണിയുമുണ്ട്. ചിരവ പള്ളിയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
കുറവിലങ്ങാടിന്റെ തമുക്ക് പെരുമയ്ക്ക് 150 വയസ്
10:51 PM Mar 31, 2023 | Deepika.com