ചുങ്കപ്പാറ: നിർമലപുരം-കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനം ഇന്ന്. നാല്പതാം വെള്ളി ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സംയുക്ത കുരിശുമല തീർഥാടനം ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് കുരിശുമലയിലേക്ക് പുതിയതായി നിർമിച്ച പാതയിലൂടെ നടക്കും.
ചുങ്കപ്പാറ മലങ്കര കത്തോലിക്കാ ദേവാലയത്തിലെത്തുന്ന തീർഥാടകരെ വികാരി ഫാ. തോമസ് തൈയ്ക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ആമുഖ സന്ദേശത്തോടെയും പ്രാർഥനയോടെയും കുരിശുമല കയറ്റത്തിനു തുടക്കമാകും. യാത്ര കടന്നുപോകുന്ന വഴികളിൽ ഈശോയുടെ പീഡാസഹനങ്ങളെ സ്മരിച്ചുകൊണ്ടുള്ള ഐക്കണുകളിൽ പ്രത്യേക പ്രാർഥനകൾ ക്രമീകരിക്കും. മലമുകളിൽ എത്തുന്പോൾ ഫാ. തോമസ് തൈയ്ക്കാട്ട് സമാപന സന്ദേശം നൽകും. പ്രാർഥന, ആശീർവാദം എന്നിവയോടെ തീർഥാടനം സമാപിക്കും.
തീർഥാടനത്തിന് ചങ്ങനാശേരി അതിരൂപത വികാരിജനറാൾ ഫാ. വർഗീസ് താനമാവുങ്കൽ, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, മണിമല ഫൊറോനാ വികാരി ഫാ. മാത്യു താന്നിയത്ത്, നെടുംകുന്നം ഫൊറോനാ വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ, തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
ക്രമീകരണങ്ങൾ പൂർത്തിയായതായി തീർഥാടന സമിതി ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, ട്രസ്റ്റിമാരായ തോമസുകുട്ടി വേഴമ്പതോട്ടം, സോണി കൊട്ടാരം, ഡൊമിനിക്ക് സാവിയോ തുടങ്ങിയവർ അറിയിച്ചു.
കരുവള്ളിക്കാട് കുരിശുമല തീർഥാടനം ഇന്ന്
12:54 AM Mar 31, 2023 | Deepika.com