ചങ്ങനാശേരി: നെല്ല് സംഭരിക്കുമ്പോൾ ലഭ്യമാകുന്ന പിആര്‍എസ് സംവിധാനം കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നതായി പരാതി. മുന്‍വര്‍ഷങ്ങളില്‍ കര്‍ഷകര്‍ പിആര്‍എസ് രസീത് ബാങ്കുകളില്‍ നല്കിയാല് ബാങ്കില്‍നിന്നു ലോണായി പണം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം നെല്ല് മില്ലുകാര്‍ക്കു കൈമാറിയ വകയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് നല്കിയ പിആര്‍എസ് കയ്യിലുള്ള കര്‍ഷര്‍ ഏതു ബാങ്കില്‍നിന്നും പണം ലഭിക്കുമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ്. ഷെഡ്യൂള്‍ഡ്, നാഷണലൈസ്ഡ് ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്കിലൂടെയാണ് പിആര്‍എസ് തുക നല്‍കുന്നതെന്നാണ് കൃഷി, സിവില്‍ സപ്ലൈസ് വകുപ്പ് കര്‍ഷകര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നത്.
ഈ നിര്‍ദേശപ്രകാരം നിരവധി കര്‍ഷകര്‍ കേരള ബാങ്കില്‍ അക്കൗണ്ട് എടുത്തു. എന്നാല്‍ കേരള ബാങ്ക് പിആര്‍എസ് സ്വീകരിക്കാനോ പണംകൊടുക്കാനോ തയാറായിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഇതാണ് നെല്‍കര്‍ഷര്‍ക്ക് ഉണ്ടായിരിക്കുന്ന പുതിയ പ്രതിസന്ധി. പിആര്‍എസ് രസീത് ഏതു ബാങ്കില്‍ സമര്‍പ്പിക്കണമെന്നോ എവിടെനിന്നു പണം ലഭ്യമാകുമെന്നോ കൃത്യമായ ധാരണ കര്‍ഷകര്‍ക്കു ലഭ്യമായിട്ടില്ല. നെല്ല് കൈമാറി മൂന്ന്, നാല് ആഴ്ചകള്‍വരെ പിന്നിട്ട കര്‍ഷകരാണ് പണം വരുന്ന വഴി അറിയാതെ ദുരിതപ്പെടുന്നത്.
പാഡി ഓഫീസര്‍മാര്‍ നല്കുന്ന
മറുപടിയില്‍ വ്യക്തതയില്ല
കർഷകര്‍ പാഡി ഓഫീസര്‍മാരെ ഫോണില്‍ വിളിക്കുമ്പോള്‍ പിആര്‍എസ് രസീത് കയ്യില്‍ സൂക്ഷിക്കു, സപ്ലൈകോക്ക് പണം ലഭിക്കുന്ന മുറയ്ക്ക് അക്കൗണ്ടില്‍ പണം എത്തിക്കോളുമെന്നൊക്കെയാണ് പറയുന്നത്. വ്യക്തമായ ഒരു മറുപടിയും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതിസന്ധി പരിഹരിക്കണമെന്ന് കൃഷിമന്ത്രിക്കു നിവേദനം
ചങ്ങനാശേരി: നെല്‍കൃഷി മേഖലയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രതിസന്ധി പരിഹരിച്ച് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി കൃഷിമന്ത്രി പി. പ്രസാദിനു നിവേദനം നല്കി.
കടുത്ത വേനല്‍ക്കാലത്തും ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ കൊള്ളയടിക്കുന്നതും പിആര്‍എസ് ലഭിച്ചിട്ടും ബാങ്കുകളില്‍നിന്നു പണം ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കാത്തതും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നെല്ല് സംഭരണം: ഏതു ബാങ്കില്‍നിന്നു പണം ലഭിക്കുമെന്നറിയാതെ കര്‍ഷകര്‍
12:54 AM Mar 31, 2023 | Deepika.com