മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര ത്തിൽ കോടികൾ നൽകി റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലം വ്യാപകമായി കൈയേറുന്നു. നഗരത്തിലെ 130 ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിലാണ് കൈയേറ്റം നടക്കുന്നത്. കൈയേറിയ സ്ഥലങ്ങളിൽ തട്ടുകടകളും അനധികൃത പാർക്കിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുകയാണ്.
സ്വന്തം സ്ഥലം റോഡുവികസനത്തിനായി വിട്ടു നൽകി പണം കൈപ്പറ്റിയ ചില വ്യാപാരികളുമടക്കമുള്ളവർ പിന്നീട് ഈ സ്ഥലം കൈയേറി പാർക്കിംഗ് ഏരിയായി മാറ്റിയിട്ടുണ്ട്.
മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കും കെഎസ്ആർടിസി സ്റ്റാൻഡിനും ഇടയിൽ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയിരിക്കുന്ന ഭാഗം മുഴുവൻ കാൽ നടയാത്രക്കാർക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ കൈയേറിയിട്ടുണ്ട്.
ഈ ഭാഗം മുഴുവൻ അനധികൃത പാർക്കിംഗിനായി ഉപയോഗിക്കുകയാണ്. മറ്റുചിലയിടങ്ങളിൽ കൈയേറിയസ്ഥലത്ത് തട്ടുകടകൾ സ്ഥാപിച്ചിരിക്കുകയാണ്. കച്ചേരിത്താഴത്തെ അവസ്ഥയും ഇതു തന്നെയാണ്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ് ഏറ്റെടുത്ത റോഡ് ഭാഗങ്ങൾ. ജനറൽ ആശുപത്രിക്ക് സമീപം റോഡരികിലായി ഒരു വശത്ത് ടാക്സി സ്റ്റാൻഡും മീഡിയനിലേക്കു ചേർന്ന് മറ്റു വാഹനങ്ങളും പാർക്കു ചെയ്യുന്നതിനാൽ ഇതിലൂടെ മറ്റു വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയില്ല.
തട്ടുകടകളും ഇവിടം കൈയേറിയിട്ടുണ്ട്. അനധികൃത പാർക്കിംഗിനെതിരേ വിവിധ സംഘടനകൾ പരാതിയുമായി രംഗത്തു വന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. 20 മീറ്റർ വീതിയിൽ നാലുവരിപ്പാത റോഡ് നിർമിക്കുന്നതിനായി 95 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.
ഗതാഗതക്കുരുക്കു കൊണ്ട് ശ്വാസം മുട്ടിയിരുന്ന നഗരത്തിലെ റോഡിന്റെ വീതി ശരാശരി 10 മീറ്ററിൽ താഴെയാണ്. റോഡ് വികസനം അനിശ്ചിതമായി നീളുന്നതിനിടെ ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലങ്ങളെങ്കിലും ഉപയോഗപ്പെടുത്തി റോഡ് നിർമാണം പൂർത്തിയാക്കി തുറന്നു നൽകിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കു കുറയുകയും കൈയേറ്റങ്ങൾ ഒഴിവാക്കുകയും ചെയ്യും.
റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലത്ത് കൈയേറ്റം
12:17 AM Mar 31, 2023 | Deepika.com