പിറവം: പാർട്ടിയിൽ നിന്നും പുറത്താക്കിയവരെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പിറവത്ത് ബിജെപിയിൽ കൂട്ടരാജി. പിറവം നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെകട്ടറിമാരായ എം.എൻ. കൃഷ്ണകുമാർ, ടി.എസ്. അനിൽകുമാർ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്.
മുതിർന്ന അംഗങ്ങളായ ഇവർ പാർട്ടി വിട്ടതോടെ നിരവധി പ്രവർത്തകരും അനുഭാവികളും ബിജെപിയുമായി അകന്നിരിക്കുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പിറവത്തെ പാർട്ടി ഓഫീസിൽ യോഗത്തിനിടെ സംഘട്ടനമുണ്ടായി. ബിജെപിക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന പ്രഭ പ്രശാന്ത് അടക്കമുള്ളവർക്കാണ് അന്ന് മർദനമേറ്റത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതാണ്.
പുറത്താക്കപ്പെട്ടവർ പിന്നീട് എൽജെഡി യിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞയിടെ ജില്ലാ നേതൃത്വം നിയോജക മണ്ഡലം കമ്മിറ്റിയുമായി അലോചിക്കാതെ നേരത്തെ പുറത്താക്കിയ വി.കെ. പ്രശാന്തിനെ തിരിച്ചെടുത്തു. മറ്റൊരു പ്രവർത്തകനായിരുന്ന വി.എച്ച്. ശൈലേഷ് കുമാറിനെ തിരികെയെടുക്കാനുള്ള നടപടികളുമായി. ഇതാണ് പിറവത്തെ നേതൃത്വത്തെ ചൊടിപ്പിച്ചത്.
പ്രഭ പ്രശാന്ത് രാജി വെച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാമ്പാക്കുട അഞ്ചൽപ്പെട്ടി സ്വദേശിയായ സിജു ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തിട്ടുണ്ട്. പാർട്ടിയിൽ പിറവം മണ്ഡലത്തിൽ നിന്നും നിരവധി പ്രാദേശിക പ്രവർത്തകർ രാജി വെയ്ക്കാൻ തയാറെടുക്കുന്നതായി സൂചനയുണ്ട്. ജില്ലാ നേതൃത്വം ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനത്തിനെതിരെ സംസ്ഥാന നേതൃത്വത്തിലേക്ക് ഒരു വിഭാഗം പരാതി നൽകിയിട്ടുമുണ്ട്.
പിറവത്ത് ബിജെപിയിൽ മുതിർന്ന നേതാക്കൾ രാജിവച്ചു
12:17 AM Mar 31, 2023 | Deepika.com