കോട്ടയം: ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ ശക്തിയും ഹരിത വികസന സാധ്യതകളും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന ജി-20 ഷെര്‍പ്പമാരുടെ രണ്ടാം യോഗത്തിനു കുമരകത്ത് ലോകജാലകം തുറന്നു. ഏപ്രില്‍ രണ്ടുവരെ കുമരകത്തു നടക്കുന്ന ജി-20 ഷെര്‍പ്പ മീറ്റിംഗില്‍ ജി-20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട ഒൻപതു രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകള്‍ എന്നിവയില്‍നിന്നുള്ള 120-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
നാലു ദിവസത്തെ സമ്മേളനത്തില്‍ ജി-20 യുടെ സാമ്പത്തിക-വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകളാണ് നടക്കുന്നത്. സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ചു കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും പ്രതിനിധികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
ചര്‍ച്ചയും ആഹാരവും സംസ്കാരിക പരിപാടികള്‍, മിനി തൃശൂര്‍പൂരം, പരമ്പരാഗത ഓണസദ്യ, വള്ളത്തിലിരുന്നുള്ള ചായസത്കാരം തുടങ്ങി നിരവധി പരമ്പരാഗത, നാടന്‍ പരിപാടികള്‍ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. രണ്ടിന് പ്രതിനിധികള്‍ക്കായി കോക്കനട്ട് ലഗൂണില്‍ തനി നാടന്‍ ഗ്രാമത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിട്ടുണ്ട്. പ്രതിനിധികള്‍ക്കായി ഫാം വിസിറ്റുമുണ്ട്.
നെയ്ത്ത്, മണ്‍പാത്ര നിര്‍മാണം, ഓലമെടയല്‍, കയര്‍ പിരിക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനും പങ്കുചേരുന്നതിനും അവസരമുണ്ട്.
ഓലമേഞ്ഞ മണ്‍വീടും തറവാടു വീടുമാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്വടൂറിസം വിഭാഗമാണ് ഇത് തയാറാക്കിയിരിക്കുന്നത്.
ലോകജാലകം തുറന്ന് കുമരകം
10:41 PM Mar 30, 2023 | Deepika.com