തൊടുപുഴ: ഉപ്പുതറ പുല്ലുമേട്ടിൽ വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനല്ലെന്നു കോടതി. കൊലപാതകമെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയ തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.ഹരികുമാർ മോഷണക്കേസിൽ പ്രതിക്കു മൂന്നു വർഷം തടവിനു ശിക്ഷിച്ചു.
പുല്ലുമേട് സ്വദേശി സുജനമ്മ (സുനിത-35) മരിച്ച കേസിലാണ് തമിഴ്നാട് സ്വദേശി സുബ്രമണ്യൻ കുറ്റക്കാരനല്ലെന്ന് തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കണ്ടെത്തിയത്. എന്നാൽ, സുജനമ്മയുടെ ഫോണ് മോഷ്ടിച്ച കേസിലാണ് പ്രതിയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചത്.
2008 ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സുജനമ്മയുടെ ഭർത്താവ് സുഗതൻ സംഭവത്തിന് ഒരു വർഷം മുന്പ് ജീവനൊടുക്കിയിരുന്നു. വീട്ടുകാരോട് പിണങ്ങി കഴിയുകയായിരുന്ന സുജനമ്മ സമീപത്ത് ഷെഡു കെട്ടി താമസിക്കുകയായിരുന്നു. ഈ ഷെഡിലാണ് സുജനമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിച്ച പോലീസ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ കേസന്വേഷണം അവസാനിപ്പിച്ചു. എന്നാൽ, സുജനമ്മ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചതോടെ 2009-ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
തുടർന്ന് ക്രൈംബ്രാഞ്ച് സുജനമ്മയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
എന്നാൽ, സുജനമ്മ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ് കണ്ടെത്താനായില്ല. സഹോദരൻ വാങ്ങി നൽകിയിരുന്ന ഫോണാണ് ഇവർ ഉപയോഗിച്ചിരുന്നത്. മരിക്കുന്നതിനു മുന്പ് ഇതിൽനിന്നു ബന്ധുവിനെ വിളിച്ചിരുന്നു.
ഇതിനിടെ 2009 ഓഗസ്റ്റ് 24ന് പെരുവന്താനത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സുബ്രമണ്യനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തെങ്കിലും സുജനമ്മയുടെ മരണവുമായി ബന്ധമില്ലെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. മറ്റൊരു കേസിൽ ഇയാൾ ജയിലിലാകുകയും ചെയ്തു.
സുജനമ്മയുടെ ഫോണ് വാങ്ങിയ കടക്കാരനെ പിന്നീട് ജയിലിലെത്തിച്ച് നടത്തിയ അന്വേണത്തിലാണ് ഇയാളാണ് കൃത്യം നടത്തിയതെന്നു ക്രൈം ബ്രാഞ്ചിനു വ്യക്തമായത്. കൂലിപ്പണിക്കായി കേരളത്തിലെത്തിയ പ്രതി മോഷണവും നടത്തിയിരുന്നു. സംഭവദിവസം സുജനമ്മയുടെ വീട്ടിലെത്തിയ പ്രതി ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇതിനെ എതിർത്ത ഇവരെ മർദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായതോടെ മണ്ണെണ്ണ ഒഴിച്ച് വീടിനു തീയിടുകയും ഫോണ് മോഷ്ടിച്ചു കടന്നു കളയുകയും ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
നിലവിൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് പ്രതി. അന്ന് ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
വീട്ടമ്മയുടെ മരണം: കൊലപാതകം തെളിയിക്കാനായില്ലെന്നു കോടതി
10:35 PM Mar 30, 2023 | Deepika.com