ഗാന്ധിനഗർ: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ അപകടത്തിൽപ്പെട്ട രണ്ടു പേരുടെ നില അതീവഗുരുതരമായി തുടരുന്നു. കുമാർ (45 ), രംഗനാഥൻ (85) എന്നിവരാണ് ഗുരുതരാവസ്ഥയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. രംഗനാഥന്റെ വാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശത്തിന് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. കുമാറിന്റെ നട്ടെല്ലിനു ക്ഷതമേറ്റു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായ പരിക്കുണ്ട്.
ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യം (52), സുരേഷ് (36), തൻഷിക (8), ചന്ദ്രശേഖർ (45), ഉത്രപതി (45), ബാലാജി (25), ദിവാകർ (23), സുബസ്റ്റി (9), ഭാസ്കർ (52), സുരേഷ് (48), സൂര്യാംബുനാഥ് (8) എന്നിവർ വിവിധ വാർഡുകളിലായി ചികിത്സയിലിരിക്കുകയാണ്. കഴിഞ്ഞദിവസം നിലയ്ക്കൽ-എരുമേലി പാതയിൽ ഇലവുങ്കൽ ഭാഗത്ത് തമിഴ്നാട്ടിലെ മൈലാടുംതുറ-മാവട്ടം പ്രദേശത്തുനിന്നു വന്ന ബസാണു മറിഞ്ഞത്.
എട്ടു കുട്ടികൾ ഉൾപ്പെടെ 64 തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. അഗ്നിശമന സേനയും പോലീസും തീർഥാടകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ബസിൽനിന്നു പുറത്തെത്തിച്ച് വിവിധ ആശുപത്രികളിൽ എത്തിച്ചത്.
ഇലവുങ്കൽ അപകടം: രണ്ടുപേരുടെ നില അതീവ ഗുരുതരം
01:14 AM Mar 30, 2023 | Deepika.com