മണ്ണാർക്കാട് : കൊട്ടിഘോഷിച്ച് രണ്ടുമാസം മുന്പ് ഉദ്ഘാടനം ചെയ്ത തത്തേങ്ങലം കുടിവെള്ള പദ്ധതിയിൽ വെള്ളമില്ല. കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറിന്റെ അടിഭാഗം പാറയായതാണ് കാരണം. രണ്ടുമാസം മുന്പ് കിണറിൽ വെള്ളം ഉണ്ടായിരുന്നു. ഈ തക്കം നോക്കി വെള്ളം വറ്റുന്നതിന് മുന്പ് ധൃതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ സമയം പാറ പൊട്ടിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരോ പഞ്ചായത്ത് അധികൃതരോ ഇതിനുവേണ്ട ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
തെങ്കര ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നല്കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. തത്തേങ്ങലത്തെ 47 കുടുംബങ്ങളുടെ കുടിവെള്ളത്തിനായി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കിണറും പന്പ് ഹൗസും എല്ലാ വീടുകളിലേക്കും കണക്ഷനും നല്കി രണ്ടുമാസം മുന്പ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഈ സമയത്ത് കിണറിൽ വെള്ളം ഉണ്ടായിരുന്നു. സമീപത്തെ കുന്തിപ്പുഴയിൽ നിന്നും നാട്ടുകാർ തിരിച്ചുവിട്ട ചോലയിൽ വെള്ളമുണ്ടായതിനാലാണ് കിണറിൽ വെള്ളമുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വേനൽ കടുത്തതോടെ ചോലയിൽ വെള്ളം കുറഞ്ഞു ഇതോടെ കിണറിലെ വെള്ളവും വറ്റി. പ്രശ്നത്തിന് പരിഹാരമായി കിണറിലെ പാറ പൊട്ടിക്കണം. ഇതിനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ചെയ്യാത്തതാണ് നിലവിലെ പ്രശ്നം. കോണ്ഗ്രീറ്റ് റിംഗുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.
ഇനി പാറ പൊട്ടിക്കുന്പോൾ ഈ റിങ്ങുകൾ തകരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
ഇതോടെ കുടിവെള്ളത്തിനായി കിലോമീറ്റർ അപ്പുറത്തുനിന്നും മലയിലെ കാട്ടുചോലയിൽ നിന്നും പൈപ്പുകൾ ഇട്ട് വെള്ളം എത്തിക്കുകയാണ് നാട്ടുകാർ.
ഇതാണെങ്കിൽ ദിവസവും ആന നശിപ്പിച്ച് വെള്ളം കിട്ടാത്ത ദുരിതവും നാട്ടുകാർക്കുണ്ട്.
കുടിവെള്ള പദ്ധതി വന്നപ്പോൾ സന്തോഷിച്ചിരുന്ന നാട്ടുകാർ പദ്ധതിയിൽ വെള്ളം ലഭിക്കാതായതോടെ വിഷമത്തിലാണ്.
തത്തേങ്ങലം കുടിവെള്ള പദ്ധതിയിൽ വെള്ളമില്ല ! ആശ്രയം കിലോമീറ്ററുകൾക്കപ്പുറം കാട്ടുചോലയിലെ വെള്ളം
01:08 AM Mar 30, 2023 | Deepika.com