കോതമംഗലം: വേനല്‍മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പാലമറ്റം മേഖലയില്‍ കനത്ത നാശം. റോഡിലേക്കും പുരയിടങ്ങളിലേക്കും മരങ്ങള്‍ മറിഞ്ഞു വീണു. പാലമറ്റം-ചാരുപാറ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ വൈദ്യുതി തടസപ്പെട്ടു. നാല് വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. നിരവധി പേരുടെ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
ഇന്നലെ വൈകിട്ട് 4.30നാണ് പാലമറ്റം മുതല്‍ ചാരുപാറ വരെയുള്ള പ്രദേശത്ത് കാറ്റ് താണ്ഡവമാടിയത്. ചീക്കോട്, ചാരുപാറ, ചീക്കോട്- ഇളന്തുരുത്തി റോഡ് എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. നിരവധി വന്‍ മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞ് വീണത് അഗ്നിരക്ഷാസേന എത്തി വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.
11 കെവി ലൈനുകള്‍ പലഭാഗത്ത് പൊട്ടിവീണു. ചീക്കോട് പ്രദേശത്ത് അറുപതോളം വീടുകളില്‍ രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. തപോവനം ബാറിന് സമീപം റോഡിലേക്ക് മാഞ്ചിയം മരം മറിഞ്ഞ് ഗതാഗത തടസപ്പെട്ടു.
ചീക്കോട് പുത്തന്ഞാലില് ടോമി മത്തായി, മാറാച്ചേരി പുത്തയത്ത് ബിജു പീറ്റര്‍, ചിറപ്പുറം ഏലമ്മ, കുന്നത്ത് വിജയന് എന്നിവരുടെ വീടുകള്‍ക്കാണ് മരങ്ങള്‍ വീണ് ഭാഗികനാശം ഉണ്ടായത്.
പുത്തന്ഞാലില് ദേവസ്യയുടെ വീടിന് മുറ്റത്തേക്ക് മരവും ഇലക്ട്രിക് പോസ്റ്റും മറിഞ്ഞു. ഭാഗ്യത്തിനാണ് വീടിന് മുകളിലേക്ക് വീഴാതെ ഒഴിവായി പോയത്. വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നു. മറ്റുള്ളവരുടെ അടുക്കള ഭാഗത്തെ ഷീറ്റ് തകര്‍ന്നു. ബിജു പീറ്ററിന്റെ ഇരുനൂറോളം ഏത്തവാഴകളും കാറ്റില്‍ നിലംപതിച്ചു.
പാലമറ്റത്ത് കാറ്റിൽ കനത്ത നാശം
12:43 AM Mar 30, 2023 | Deepika.com