പറവൂർ: കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പറവൂര്‍- ചെറായി റോഡില്‍ പെരുമ്പടന്ന പാലം കഴിഞ്ഞു ഗേറ്റ് വേ ടു ചെറായി മുതല്‍ ചെറായി പാലം വരെയുള്ള 1.068 കിലോമീറ്റര്‍ നീളം രണ്ടു വരി പാതയായി നിര്‍മിക്കുവാന്‍ 20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് എംഎൽഎ അറിയിച്ചു.
വൈപ്പിന്‍കരയെ പറവൂരുമായി ബന്ധിപ്പിക്കുന്ന പ്രധാനറോഡായ ഇവിടെ ഒരു വരി പാതയാണിപ്പോഴുള്ളത്. വളരെ തിരക്കേറിയ പറവൂര്‍ - ചെറായി റോഡിൽ ദിവസേന നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് ഇവിടെ ഒരു സമാന്തര റോഡ് നിര്‍മിക്കണമെന്ന നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ റോഡില്‍ ഈ ഭാഗത്ത് സമാന്തരപാത നിര്‍മിക്കുന്നതിനായിട്ടാണ് തുക അനുവദിപ്പിച്ചത്. എന്നാല്‍ കിഫ്ബി ഉദ്യോഗസ്ഥരുമായുള്ള സംയുക്ത സ്ഥലപരിശോധനയില്‍ നിലവില്‍ ഉള്ള റോഡിന് സമാന്തരപാതയായി പാത നിര്‍മിച്ചാല്‍ ഇതിന് വേണ്ടി പൊക്കാളിപാടവും കായലും കൂടുതല്‍ നികത്തേണ്ടി വരുമെന്ന് കണ്ടതിനെ തുടര്‍ന്ന് നിലവിലുള്ള റോഡ് വീതി കൂട്ടി രണ്ടുവരി പാതയാക്കി നിര്‍മിക്കുവാന്‍ തീരുമാനമെടുത്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് 20 കോടിരൂപയുടെ പുതുക്കിയ ഭരണാനുമതി നേടിയെടുത്തത്.
ഇത് പ്രകാരം നിലവില്‍ ഉള്ള റോഡ് ഇരു ഭാഗത്തേക്കും വീതി കൂട്ടി 18.50 മീറ്റര്‍ വീതിയില്‍ ആണ് പുനര്‍ നിര്‍മിക്കുന്നത്. റോഡിന്റെ നടുഭാഗത്തായി 0.50 മീറ്റര്‍ വീതിയില്‍ ഉള്ള മീഡിയന് ഉണ്ടാകും. ഈ പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഡിസൈന്‍ തയാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും ഡിസൈന്‍ തയാറാക്കി കിട്ടുന്നമുറക്ക് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച എത്രയും വേഗം ഈ റോഡിന്റെ നിര്‍മാണം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
പറവൂര്‍-ചെറായി റോഡ് രണ്ടുവരി പാതയാക്കാൻ 20 കോടി
12:39 AM Mar 30, 2023 | Deepika.com