ജോണ്സണ് വേങ്ങത്തടം
ചുംബിച്ചുനില്‍ക്കുന്ന മേഘങ്ങളിലും തലോടി കടന്നു പോകുന്ന കാറ്റിലും ഉയര്‍ന്നു പൊങ്ങുന്ന കോടമഞ്ഞിലും പൊതിഞ്ഞു നില്‍ക്കുകയാണ് ഊട്ടുപാറ സ്ലീവാമല. തിടനാട് സെന്റ് ജോസഫ്സ് ദേവാലയത്തിനു കീഴിലുള്ള ഊട്ടുപാറ മാര്‍ സ്ലീവാ മലയില്‍ വീശുന്നതു വിശുദ്ധിയുടെ പരിമളം.
പച്ചപ്പു നിറഞ്ഞു നില്ക്കുന്ന കുന്നുകളും അതിനോടൊട്ടി നില്ക്കുന്ന നീലാകാശവും മനസിലേക്കു പെയ്തിറക്കുന്നതു ശാന്തത. സമദ്രനിരപ്പില്നിന്ന് 2,500 അടി ഉയരത്തില്‍ നിറഞ്ഞുനില്ക്കുന്ന മലയുടെ സൗന്ദര്യം ചുറ്റുമുള്ള മലകളും പച്ചപ്പുകളും കുന്നില്ചെരിവുകളും മരങ്ങളുമാണ്. സൂര്യന് കത്തിനില്‍ക്കുന്ന സമയത്തും ഈ കുന്നില്‍ ചേക്കേറിയാല്‍ തണുപ്പ് നല്കി അനുഗ്രഹിക്കാന്‍ പ്രകൃതി തയാറാണ്. എത്ര അശാന്തമായ മനസാണെങ്കിലും അതില്‍ സമാധാനം കൊണ്ടുവരാന്‍ ഈ കാഴ്ച മാത്രം മതി. പാറകള്‍ക്കിടയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളും കുറ്റിച്ചെടികളും ദൂരെ പച്ചവിരിച്ചു നില്ക്കുന്ന മലനിരകളും നല്കുന്ന കാഴ്ച മനോഹരം തന്നെ.
ഈ ഊട്ടുപാറ സ്ലീവാമലയിലേക്കു കുരിശും വഹിച്ചു പാപപരിഹാരവും പേറി അണയുന്ന വിശ്വാസികള്‍ അനുഗ്രഹം ഏറ്റുവാങ്ങി മലയിറങ്ങുന്നുവെന്നാണ് സാക്ഷ്യം. നോമ്പുകാലത്തു മാത്രമല്ല എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയിലൂടെ ഈ കുന്നില്കയറിയ ചരിത്രമാണ് വിശ്വാസികള്‍ക്കുള്ളത്.
കാഴ്ചകളുടെ മല
തിടനാട് പള്ളിയുടെ തെക്കുകിഴക്ക് ദിശയില്‍ ചെമ്മലമറ്റം ഇടവകയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പൊന്തനാല്‍ ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് പ്രകൃതി സൗന്ദര്യം നിറഞ്ഞ ഊട്ടുപാറ മാര്‍ സ്ലീവാ മലയില്‍ കുരിശിന്റെ വഴിയിലൂടെപ്രാര്ഥിക്കാന് വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് വിശ്വാസികള്‍ എത്തുന്നത്. നിരവധി ഐതിഹ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന മണ്ണ്. കുരിശിന്റെ വഴികളിലൂടെ കുന്നിലേക്ക് കയറുന്നവര്‍ അസ്തമയകാഴ്ചകളും വിദൂരമലകാഴ്ചകളും ആവോളം ആസ്വദിച്ചിട്ടു കടന്നു പോകുന്നു.
പരിഹാരയാത്ര
ഫാ. തോമസ് പഴേപറമ്പില്‍ തിടനാട് പള്ളി വികാരിയായിരുന്ന 1948 ഫെബ്രുവരി രണ്ടിനാണ് ഒരു മരക്കുരിശ് ഈ കുന്നിന്മുകളില് പ്രതിഷ്ഠിച്ചത്. അന്നു തുടങ്ങിയ കുരിശുവഹിച്ചു കൊണ്ടുള്ള പാപപരിഹാരയാത്ര ജൂബിലി വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ നടപ്പാതയിലൂടെയാണ് വിശ്വാസികള്‍ പാപപരിഹാര പ്രദക്ഷിണത്തിനു തുടക്കം കുറിച്ചത്. ഇന്നു നടപ്പാത മാറി റോഡിനു വീതിയായി. വിശ്വാസികള്‍ ഭൂമി വിട്ടു നല്കി. ഊട്ടുപാറ മലയിലേക്ക് 14 സ്ഥലങ്ങളും രൂപങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.
വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയിലിന്റെ നേതൃത്വത്തില്‍ പാതകളില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. കുന്നിന്മുകളില് നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 1952ല്‍ ഫാ. ജോസഫ് പൊരുന്നോലില്‍ കാലപ്പഴക്കം വന്ന കുരിശുമാറ്റി പുതിയ കുരിശു സ്ഥാപിച്ചു.
1968-ല്‍ ഏബ്രാഹം ചിറ്റക്കോടത്തിലച്ചന് മരക്കുരിശു മാറ്റി പകരം വലിയ വാര്‍ക്ക കുരിശു മലമുകളില്‍ സ്ഥാപിച്ചു. തോമസ് മൂലയില്‍ അച്ചന് വികാരിയായിരുപ്പോള് സമ്പൂര്‍ണ മിശിഹാ ചരിത്രത്തിന്റെ ചിത്രീകരണം ഊട്ടുപാറ കുരിശുമലയില്‍ നടത്തി. ജേക്കബ് വടക്കേലച്ചന്റെ കാലത്താണ് കുന്നിന്മുകളില് ചാപ്പല്‍ സ്ഥാപിച്ചത്. പള്ളിക്കിവിടെ 11 സെന്റ് സ്ഥലമുണ്ട്.
സഹോദരങ്ങളായ അരുവിത്തുറ വാവലങ്കല്‍ സണ്ണിയും ഷാജിയും തങ്ങളുടെ ഭൂമി വിട്ടുനല്‍കുകയായിരുന്നു. വാഗമണ്‍ കുരിശുമലയില്‍ പതിന്നാലു സ്ഥലങ്ങളിലും ശില്പചാരുത പകര്‍ന്ന ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയിലാണ് ഇവിടുത്തെ ഇപ്പോഴത്തെ വികാരി.
അച്ചനൊടൊപ്പം അസിസ്റ്റന്റ് വികാരി ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ്, കൈക്കാരന്മാരായ ജോസുകുട്ടി വാരണത്ത്, ബേബിച്ചന് കണിപറമ്പില്‍, കുട്ടിയച്ചന്‍ വള്ളിയാംതടത്തില്‍, തൊമ്മച്ചന് വെള്ളുക്കുന്നേല്‍ എന്നിവര്‍ നോമ്പുകാലതീര്ഥാടനത്തിനു നേതൃത്വം നല്കുന്നു. വിവിധ കുടുംബകൂട്ടായ്മകളും വിവിധ ഇടവകകളും ഭക്തസംഘടനകളും നേതൃത്വം നല്കുന്ന സ്ലീവാപാതയാണ് നാല്പതാം വെള്ളിയില്‍ മലമുകളിലേക്ക് നടക്കുന്നത്.
ഉയരക്കാഴ്ചയിലെ ഊട്ടുപാറ സ്ലീവാമല
12:11 AM Mar 30, 2023 | Deepika.com