വെള്ളയമ്പലം: സിബിസിഐ ഓഫീസ് ഫോർ ലേബർ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ആൻഡ് കേരള ലേബർ മൂവ്മെന്റിന്റെ (കെഎൽഎം) ആഭിമുഖ്യത്തിൽ തെക്കൻ മേഖല മൈഗ്രന്റ് വർക്കേഴ്സ് കോർ കമ്മിറ്റി യോഗം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളിൽ നടന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ യൂജിൻ എച്ച്. പെരേര യോഗം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 130 കോടി ജനങ്ങളിൽ 60 കോടി ജനങ്ങളും കുടിയേറ്റ തൊഴിലാളികളാണ്. ഇതിൽ പത്തുശതമാനം പേർ സംഘടിത മേഖലയിലും 90 ശതമാനം പേരും അസംഘടിത മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളം കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുന്നെങ്കിലും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് മൈഗ്രന്റ് മിനിസ്ട്രി കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. എസ്.ജെ. ഇമ്മാനുവൽ പറഞ്ഞു. കെഎൽഎം സൗത്ത് സോൺ കോ-ഓർഡിനേറ്റർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, ഡബ്ല്യൂഐഎഫ്ഐ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, കെഎൽഎം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, തിരുവനന്തപുരം അതിരൂപത മൈഗ്രന്റ് കമ്മീഷൻ കോ-ഓർഡിനേറ്റർ സിസ്റ്റർ സുജ തോമസ് എന്നിവർ സംസാരിച്ചു.
തെക്കൻ മേഖല മൈഗ്രന്റ് വർക്കേഴ്സ് കോർ കമ്മിറ്റി നടത്തി
11:33 PM Mar 29, 2023 | Deepika.com