കാഞ്ഞിരപ്പള്ളി: അപകടങ്ങൾ പതിവായ ദേശീയപാത 183ലെ വളവുകളില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ല. സുരക്ഷാസംവിധാനങ്ങളുടെ അഭാവങ്ങൾക്കൊപ്പം അമിതവേഗവും അശ്രദ്ധമായി മറ്റു വാഹനങ്ങളെ മറികടക്കുന്നതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ശബരിമല തീർഥാടന പാതയും പ്രധാന കിഴക്കന്‍ മലയോര വിനോദ സഞ്ചാരമേഖലകളിലേക്കുള്ള പാതയുമായ ദേശീയപാതയില്‍ ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം എകെജെഎം സ്കൂളിനു സമീപത്തെ വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കൊടുംവളവിൽ മുന്നില്‍ പോയ വാഹനങ്ങളെ മറികടക്കുന്നതിനിടെയാണ് കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്.
ഒട്ടേറെ അപകടങ്ങൾ
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിപ്പടി മുതല്‍ കുരിശുങ്കല്‍ ജംഗ്ഷന് വരെയും ഇരുപത്താറാംമൈല്‍ മുതല്‍ പൊടിമറ്റം വരെയുമുള്ള വളവുകള്‍ അപകട മേഖലയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് കുന്നുംഭാഗത്തിനും കുരിശിങ്കലിനുമിടെ നടന്നിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കലെ വളവില്‍ നിയന്ത്രണം വിട്ട ലോറി വഴിയിരികിലെ കെട്ടിടത്തിലേക്കു ഇടിച്ചു കയറിയത്. ഇരുപത്താറാംമൈല്‍ മുതല്‍ പൊടിമറ്റം വരെ രണ്ടുകിലോമീറ്റര്‍ ദൂരത്തിനിടെ എട്ട് അപകട വളവുകളാണുള്ളത്. ജനുവരി 20ന് രാത്രിയിൽ പൊടിമറ്റം എഫ്സിസി കോണ്‍വന്റിനു മുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ഏതാനും മാസം മുന്‍പ് ഇവിടെ കാറും ഓട്ടോയും കൂട്ടിയിടിച്ചും അപകടമുണ്ടായി.
കെകെ റോഡ് ദേശീയപാതയായി ഉയര്‍ത്തിയിട്ടും വളവുകള്‍ നിവര്‍ത്തിയില്ല. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവും അപകടങ്ങളുടെ ആഘാതം കൂട്ടുന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
ദേശീയപാതയാണ്, അപകട വളവുകൾക്കു കുറവില്ല!
11:28 PM Mar 29, 2023 | Deepika.com