എരുമേലി: അവിശ്വാസ പ്രമേയത്തിൽ എരുമേലി പഞ്ചായത്തിലെ ഇടതുപക്ഷ ഭരണം വീണതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരു മുന്നണികളിലും ചർച്ചകൾ സജീവം. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവും വൈസ് പ്രസിഡന്റ് ജനറലുമാണ്.
സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിൽ ഭരണം കിട്ടാൻ ഭൂരിപക്ഷമുള്ള കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരെയാണ് പരിഗണിച്ചിരിക്കുന്നത്. കോൺഗ്രസിലെ ആറ് വനിതകളിൽ മറിയാമ്മ ജോസഫ്, മറിയാമ്മ മാത്തുക്കുട്ടി, ലിസി സജി എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ പമ്പാവാലി വാർഡ് അംഗം മറിയാമ്മ സണ്ണി, ഇടകടത്തി വാർഡ് അംഗം ജിജിമോൾ സജി, ഒഴക്കനാട് വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പി. അനിത എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. ഇവരിൽ ആർക്ക് നൽകണമെന്നത് മണ്ഡലം കമ്മിറ്റിയും പാർലമെന്ററി കമ്മിറ്റിയും ചേർന്ന് തീരുമാനിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ പറഞ്ഞു. മുമ്പ് സംഭവിച്ച പോലെ കിടമത്സരവും അവകാശവാദവും തർക്കങ്ങളും പാടില്ലെന്നും നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
എൽഡിഎഫിൽ മുൻ പ്രസിഡന്റ് സിപിഎമ്മിലെ തങ്കമ്മ ജോർജ്കുട്ടിയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാനാണ് നീക്കം. അവസാനനിമിഷം ഭരണം തിരിച്ചു പിടിക്കാൻ സാധ്യത വോട്ടെടുപ്പിലുണ്ടാകുമെന്ന് എൽഡിഎഫിൽ നേരിയ പ്രതീക്ഷയുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനും തുമരംപാറ വാർഡ് അംഗവുമായ ഇ.ജെ. ബിനോയിയെ ആണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബിനോയ് പിന്തുണ നൽകിയത് മൂലമാണ് അവിശ്വാസ പ്രമേയം പാസാക്കാനായത്. ഈ പിന്തുണയ്ക്ക് പകരമായാണ് വൈസ് പ്രസിഡന്റ് പദവി. എൽഡിഎഫിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീനിപുരം വാർഡ് അംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുമായ വി.ഐ. അജിയെ ആണ് മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. മുമ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും അജി ആയിരുന്നു. നിലവിൽ വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ സിപിഐയിലെ അനിശ്രീ സാബുവിനെ വീണ്ടും മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റായി കണമല വാർഡ് അംഗവും വികസനകാര്യ സ്റ്റാൻഡിംഗ് അധ്യക്ഷയുമായ കോൺഗ്രസിലെ മറിയാമ്മ ജോസഫ് ഇന്നലെ ചുമതലയേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
23 അംഗ ഭരണസമിതിയിൽ 11 കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗം ഇ.ജെ. ബിനോയിയും ഉൾപ്പടെ 12 പേരാണ് കോൺഗ്രസിന്റെ അംഗബലം. ഒരു സിപിഐ അംഗവും 10 സിപിഎം അംഗങ്ങളുമായി എൽഡിഎഫിൽ 11 പേരാണ്.
പ്രസിഡന്റ് സ്ഥാനത്ത് തർക്കമില്ല: കോൺഗ്രസിൽ മൂന്നു പേർ
11:28 PM Mar 29, 2023 | Deepika.com