പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ മാറ്റാനൊരുങ്ങുന്നു. ഏപ്രില്‍ ഒന്നു മുതല്‍ സ്വകാര്യ ഏജന്‍സിക്കു സെക്യൂരിറ്റി ചുമതല നല്കാന് നീക്കം നടക്കുന്നതായി ആക്ഷേപം.
ആശുപത്രിയുടെ ഭരണച്ചുമതലയുള്ള പാലാ നഗരസഭയോ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനോ ആശുപത്രി വികസന സമിതിയോ അറിയാതെയാണ് സ്വകാര്യ ഏജന്‍സിക്കു സുരക്ഷാച്ചുമതല കൈമാറാന്‍ ആശുപത്രി അധികൃതര്‍ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഇതിനായി മൂന്നു ദിവസത്തെ മാത്രം ഇടവേള നല്കി തിടുക്കപ്പെട്ടു താത്പര്യമുള്ള സ്വകാര്യ ഏജന്‍സികളുടെ അപേക്ഷ ക്ഷണിച്ച് അധികൃതര്‍ അറിയിപ്പു നല്കിയതും വിവാദമായിട്ടുണ്ട്.
തൊഴിൽ നഷ്ടമാകും
ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ നിയമിച്ച പാലായിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ആറു സെക്യൂരിറ്റി ജീവനക്കാരാണ് വര്‍ഷങ്ങളായി ആശുപത്രിയിലെ സുരക്ഷാച്ചുമതല പകലും രാത്രിയിലും നിര്‍വഹിക്കുന്നത്. ഇവരെ ഒഴിവാക്കി പകരം സ്വകാര്യ ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കാനാണു നീക്കം നടക്കുന്നത്. സ്വകാര്യ ഏജന്‍സിയെ സുരക്ഷാ ചുമതല ഏൽപ്പിച്ചാല്‍ നാട്ടുകാരായ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും.
അറിഞ്ഞില്ലെന്ന് അംഗങ്ങൾ
നിലവിലുള്ള ജീവനക്കാരെ മാറ്റുകയോ പുതുതായി ആളുകളെ നിയമിക്കുകയോ വേണമെങ്കില്‍ ആശുപത്രി വികസനസമിതിയോഗം ചേരേണ്ടതുണ്ട്. ആശുപത്രി വികസനസമിതി ചേരുകയോ അംഗങ്ങളാരും ഇതു സംബന്ധിച്ച് അറിയുകയോ ചെയ്യാതെ തിടുക്കപ്പെട്ട് ഏജന്‍സിയെ ക്ഷണിച്ചതും നിയമനത്തിനും ആശുപത്രി അധികൃതര്‍ നടത്തുന്ന നീക്കം ദുരൂഹമാണെന്നാണ് ആരോപണം.
പാലാ ജനറല്‍ ആശുപത്രിയില്‍ സുരക്ഷാച്ചുമതല ഏജന്‍സിക്ക്
11:07 PM Mar 29, 2023 | Deepika.com