കുറവിലങ്ങാട്: പൈതൃകങ്ങളിലേക്ക് കാഴ്ചയുടെ അനുഭവം സമ്മാനിച്ച് ദേവമാതാ കോളജില്‍ പത്തായം തുറന്നു. കോളജിലെ മലയാളവിഭാഗമാണ് പത്തായം 2.0 എന്ന പേരില്‍ പൈതൃകപ്രദര്‍ശനം നടത്തിയത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അധ്വാനത്തില്‍ നിറച്ച പത്തായം പുതുതലമുറയ്ക്ക് കാഴ്ചയുടെ നവ്യാനുഭവമായിരുന്നു.
കേട്ടറിവ് മാത്രമായിരുന്ന പല ഉപകരണങ്ങളും അളവുതൂക്ക സമ്പ്രദായങ്ങളുമൊക്കെ തൊട്ടറിഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് വിസ്മയമായി. നാഴിയും കുറ്റിയും ഗ്ലാസുമൊക്കെ വിവിധ ലോഹങ്ങളിലും മരത്തിലും തീര്‍ത്തത് പത്തായത്തിൽ നിറഞ്ഞു. പഴയ അളവുകളും അവയുടെ ഗുണിതങ്ങളുമൊക്കെ സംഘാടകര്‍ വിശദീകരിച്ച് നല്കുകകൂടി ചെയ്തതോടെ മേളയ്ക്ക് ആവേശം കൂടി.
പുതുലോകത്തെ അടുക്കളകളില്‍നിന്ന് അപ്രത്യക്ഷമായ പല ഉപകരണങ്ങളും മേളയില്‍ ഇടംനേടി. പുരാവസ്തു പ്രദര്‍ശനത്തിനൊപ്പം പരമ്പരാഗത ഭക്ഷ്യമേളയും മലയാളവിഭാഗം ഒരുക്കിയിരുന്നു. പത്തായത്തിന്റെ ഭാഗമായി പഴമയുടെ ഗന്ധമുള്ള വേഷവിധാനങ്ങളുമൊക്കെ കോളജിന്റെ പടികടന്നെത്തി. ഓലമേഞ്ഞ കടകളും പഴയ വിഭവങ്ങളുമൊക്കെ വിദ്യാര്‍ഥികള്‍ നന്നേ ആസ്വദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വകുപ്പുമേധാവി ഡോ. സിബി കുര്യന്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോബിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പൈതൃകകാഴ്ചകളുടെ വിരുന്നൊരുക്കി ദേവമാതായില്‍ പത്തായം തുറന്നു
11:05 PM Mar 29, 2023 | Deepika.com