തൊടുപുഴ: ഇടതു സർക്കാരിനെക്കൊണ്ട് ഭൂനിയമ ഭേദഗതിക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തയാറാകാതെ ജില്ലയിലെ എൽഡിഎഫ് നേതൃത്വം ഹർത്താൽ അടിച്ചേൽപ്പിക്കുന്നത് എന്തിനെന്നു വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമം ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ മൂന്നര വർഷത്തിനിടെ നിരവധി തവണ ഉറപ്പുനൽകി ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിയുടെ കാപട്യം മറച്ചുവയ്ക്കുന്നതിനാണ് ഇപ്പോൾ ഹർത്താലും ഓർഡിനൻസുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓർഡിനൻസായിരുന്നു പരിഹാരമാർഗമെങ്കിൽ 2019-ൽതന്നെ പ്രാബല്യത്തിൽ കൊണ്ടുവരാമായിരുന്ന നിയമഭേദഗതി മൂന്നു വർഷത്തെ കാലതാമസം വരുത്തി ജനങ്ങളെ ദുരിതത്തിലാക്കിയതിനു സർക്കാർ മാപ്പു പറയണം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ബില്ല് കൊണ്ടുവരുന്നതിനുള്ള യാതൊരു ശ്രമവും സർക്കാർ നടത്തിയില്ല. ഭൂനിയമ ഭേദഗതി ബില്ലിന്റെ കരട് പോലും തയാറാക്കാത്ത സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഓർഡിനൻസ് ഇറക്കി ഹർത്താൽ പിൻവലിക്കാൻ എൽഡിഎഫ് തയാറാകണം.
സർക്കാരിന്റെയും മുന്നണിയുടെയും പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു യുഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ വിശദീകരണ യോഗവും ഉപവാസ സമരവും സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഹർത്താലിനു പിന്നിൽ എൽഡിഎഫ് കാപട്യം: യുഡിഎഫ്
10:59 PM Mar 29, 2023 | Deepika.com