പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ ജലവിതരണത്തിനായി ചപ്പാരപ്പടവില്‍ നിന്നുള്ള കുടിവെള്ള പദ്ധതി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജല അഥോറിട്ടി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയർ ഇതു സംബന്ധിച്ച് നൽകിയ കത്തിന് കൗൺസിൽ യോഗം അംഗീകാരം നൽകി.
2017-ലാണ് 6.1 കോടി രൂപ ചെലവില്‍ ചപ്പാരപ്പടവ് കൊടുങ്കയത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിർമിക്കാന്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന്റെയും നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നില്ല. മാത്രമല്ല 9.7 കോടി രൂപയാക്കി വർധിപ്പിച്ചുള്ള പുതിയ നിരക്കിലുള്ള എസ്റ്റിമേറ്റ് തുക കിട്ടാന്‍ സാഹചര്യമില്ലാത്ത അവസ്ഥയുമായതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് 24 കോടി രൂപ വകയിരുത്തിയ അമൃത് 2.0 പദ്ധതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതില്‍ പത്തുകോടി രൂപയാണ് ചപ്പാരപ്പടവില്‍ കിണറും പമ്പ് ഹൗസ് നിര്‍മിക്കാനായി ഉപയോഗിക്കുക. ബാക്കി തുകയ്ക്ക് മുമ്പ് നിശ്ചയിച്ച പോലെ തന്നെ നഗരസഭാ പരിധിയിലെ ആറായിരം കുടിവെള്ള കണക്ഷനുകള്‍ നല്‍കും.
ചപ്പാരപ്പടവ് കുടിവെള്ള പദ്ധതി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
01:00 AM Mar 29, 2023 | Deepika.com