ആലങ്ങാട്: ആലങ്ങാട് കരുമാലൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചു ലഹരി മാഫിയ സംഘങ്ങളും ചൂതാട്ട ലോബിയും വിലസുന്നതായി പരാതി. കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട്, മാഞ്ഞാലി, മാട്ടുപുറം ഉൾപ്പടെയുള്ള പെരിയാറിന്റെ തീരങ്ങൾ കേന്ദ്രീകരിച്ചു രാത്രികാല ചൂതാട്ട സംഘങ്ങളും സജീവമാണ്.
അർധരാത്രിയിൽ മലയാറ്റൂർ, അങ്കമാലി, കൊടുങ്ങല്ലൂർ എന്നീ ഭാഗങ്ങളിൽ നിന്നുവരെ ചൂതാട്ട സംഘങ്ങൾ ഈ പ്രദേശങ്ങളിൽ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാല ചൂതാട്ടത്തിലൂടെ ലക്ഷങ്ങളാണ് മുടക്കുന്നത്. രാത്രി 11ന് ശേഷമാണു പുറമെ നിന്നുള്ള സംഘങ്ങൾ ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഭയംമൂലം പലരും ഈ വിവരങ്ങൾ പുറത്തു പറയാൻ മടിക്കുകയാണ്.
കുന്നേൽ എഴുവച്ചിറ കനാലിന് സമീപം കഴിഞ്ഞ ദിവസം കഞ്ചാവിനെ ചൊല്ലിയുള്ള തർക്കം അടിയിലാണ് കലാശിച്ചത്. ഇരുചക്ര വാഹങ്ങളിലെത്തുന്ന 18 വയസിനു താഴെയുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് ഇവരുടെ മുഖ്യ ഉപഭോക്താക്കളെന്നതും സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം തിരുവാലൂർ എസ്എൻഡിപിക്കു സമീപം അന്യസംസ്ഥാനക്കാരനിൽനിന്ന് എക്സൈസ് 500 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് കേസിലെ പ്രതികൾ പല മോഷണ കേസുകളിലെയും പ്രതികൾ കൂടിയാണ്.
ഇരു ചക്രവാഹനങ്ങളിൽ അമിതവേഗതയിൽ പായുന്ന വിദ്യാർഥികൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പോലീസ് അന്വേഷണങ്ങളും പരിശോധനകളും കാര്യക്ഷമമല്ലെന്നും പോലീസിന്റെ അനാസ്ഥയാണ് പ്രദേശങ്ങളിൽ മോഷണങ്ങളും അക്രമങ്ങളും വ്യാപിക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആലങ്ങാട് കരുമാലൂർ മേഖലയിൽ ലഹരി മാഫിയകൾ
12:35 AM Mar 29, 2023 | Deepika.com