കൊച്ചി: 35 ലക്ഷം രൂപയുടെ പണമിടപാട് നടത്തി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. കാക്കനാട് ഡിവൈന്വില്ലേജ് ഫസ്റ്റ് അവന്യു ഡിവിആര്എ 12 ബാന്‍സുരി വീട്ടില്‍ വി. രമേശിനെ(58)യാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി ശ്രീകണ്ഠത്ത് റോഡിലെ കെല്മേഴ്സ് കോംപ്ലക്സിലെ ഒന്നാം നിലയില്‍ ഉപയോഗ് നിധി ലിമിറ്റഡ് എന്ന ബാങ്കിംഗ് സ്ഥാപനമുണ്ടെന്നും ഇതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണെന്നും വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്.
പ്രതിമാസം 13 ശതമാനം പലിശ നല്‍കാമെന്നും നിക്ഷേപ കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപ തുക കൃത്യമായി മടക്കി നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പത്തുപേരില്‍ നിന്നായി ഇയാൾ 35 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഉപയോഗ് നിധി ലിമിറ്റഡിന്റെ വ്യാജരസീതും നല്കി. ഇതിനു ശേഷം പ്രതി മുങ്ങുകയായിരുന്നു. 2020 മുതല്‍ 2022 ജൂണ്‍വരെ പ്രതി ഇത്തരത്തില്‍ തട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഈ സ്ഥാപനത്തിന്റെ എംഡിയോ പാര്‍ട്ണറോ അല്ലെന്ന് തെളിഞ്ഞു.
മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ചപ്പോൾ കാക്കനാടുള്ള വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണ സംഘം കാക്കനാടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൗത്ത് പോലീസ് സ്റ്റേഷനില്‍ നാലുകേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രമേശ്. കൂടാതെ പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും ഇത്തരത്തി ലുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
35 ലക്ഷത്തിന്റെ പണമിടപാട് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
12:33 AM Mar 29, 2023 | Deepika.com