കൊച്ചി: ഏതു വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുന്‍ യുഡിഎഫ് ഭരണസമിതികള്‍ ബ്രഹ്മപുരത്തേക്ക് അജൈവമാലിന്യം എത്തിച്ചതെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. ഗുണ്ടായിസവുമായി കോണ്‍ഗ്രസ് വന്നാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതകള്‍ തുറന്നു കാട്ടുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫീസിലേക്ക് സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസിമിതികളാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. അജൈവ മാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിച്ച് തീപിടിത്തത്തിന് കാരണമായ മാലിന്യക്കൂമ്പാരം സൃഷ്ടിച്ചത് യുഡിഎഫ് ഭരണസമിതിയാണ്. ഈ വസ്തുതകള്‍ മറച്ചു പിടിക്കാനാണ് നിലവില്‍ തീപിടിത്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അക്രമം നടത്തുന്നതും ജീവനക്കാരെ മര്‍ദിക്കുന്നതും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇത്തരം നടപടികളെ ചെറുക്കുമെന്ന് ജനകീയ മാര്‍ച്ച് പ്രഖ്യാപിച്ചു.
മേനക ജംഗ്ഷനില്‍നിന്നും മാർച്ച് ആരംഭിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന് അധ്യക്ഷനായി. പി.വി. ശ്രീനിജിന്‍ എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സി.എം. ദിനേശ്മണി, എസ്. സതീഷ്, പി.ആര്. കമല സദാനന്ദന്, ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.
കോണ്‍ഗ്രസ് ഗുണ്ടായിസവുമായി വന്നാല്‍ ചെറുക്കുമെന്ന് സിപിഎം
12:33 AM Mar 29, 2023 | Deepika.com