തൊടുപുഴ: മൂവാറ്റുപുഴ-തേനി ഹൈവേ പുനർനിർമാണത്തിന് സംസ്ഥാന പാതയുടെ ഭാഗമായ കോട്ട റോഡിൽ വാഴക്കാല സ്കൂൾ ജംഗ്ഷൻ മുതൽ മുസ്ലിം പള്ളി കോട്ടക്കവല വരെയുള്ള സർക്കാർ ഭൂമി വില നൽകി ഏറ്റെടുക്കണമെന്ന വിചിത്ര റിപ്പോർട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സർക്കാർ പുറന്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് ഏറ്റെടുക്കുന്നതിനു പകരം കൈയേറിയവരിൽനിന്നു പണം നൽകി റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കണമെന്ന വിവാദ റിപ്പോർട്ടാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി കണ്വീനർ ജോണ് മാറാടികുന്നേൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാതയുടെ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് പെരുമാംങ്കണ്ടം മുതൽ മുസ്ലീം പള്ളി കോട്ടക്കവല വരെയുള്ള ഭാഗത്തെ തടസങ്ങൾ നീക്കി മുൻ സർവേ പ്രകാരം അളന്നു തിരിച്ച് കല്ലിടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സർവേ ഡയറക്ടർ മുന്പാകെ അപേക്ഷ നൽകിയിരുന്നു.
സർവേ ഡയറക്ടർ ഇതു ജില്ലാ കളക്ടർക്ക് കൈമാറി. ഇവിടെ നിന്നു ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ച് തൊടുപുഴ താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് കത്ത് നൽകി. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കുമാരമംഗലം വില്ലേജിൽ ഉൾപ്പെടുന്ന പെരുമാങ്കണ്ടം മുതൽ കോടിക്കുളം വില്ലേജ് അതിർത്തിവരെയുള്ള ഭാഗം മുൻ താലൂക്ക് സർവേയർ റിക്കാർഡ് പരിശോധിച്ച് പുനർനിർണയം നടത്തിയിരുന്നു.
ഇതനുസരിച്ച് ഈസ്റ്റ് കലൂർ ഭാഗത്ത് 200 മീറ്റർ ഒഴികെ ശേഷിക്കുന്ന ഭാഗം മണ്ണ് റോഡ് നിർമിച്ചിട്ടുള്ളതാണ്. ഈ ഭാഗത്തെ റോഡ് പുറന്പോക്ക് അതിർത്തി വീണ്ടും പുനർനിർണയം നടത്തണമെന്ന് പിഡബ്ല്യുഡി അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. മണ്ണ് റോഡിൽ ഏതാനും ഭാഗത്ത് കൈയേറി കൃഷി നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കോട്ടക്കവല ഭാഗത്തുനിന്നും 70 മീറ്ററോളം നീളത്തിലും ആറുമീറ്ററോളം വീതിയിലും പുറന്പോക്ക് ടാറിംഗ് നടത്തിയതും 85 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും പുറന്പോക്ക് മണ്ണ് റോഡ് ഭാഗത്തോട് ചേർന്ന് 12 മീറ്റർ വീതിയിലും 64 മീറ്റർ നീളത്തിലും തരിശ്സ്ഥലവുമുണ്ട്. തുടർന്ന് കുമാരമംഗലം വില്ലേജ് അതിർത്തിവരെയുള്ള 850 മീറ്ററിലും കൈയേറി നടത്തിയ കൃഷി ദേഹണ്ഡങ്ങളുമുണ്ട്. കരിമണ്ണൂർ വില്ലേജിലെ മുൻ റിക്കാർഡനുസരിച്ച് പുറന്പോക്ക് ഇല്ലാത്തതുമാണ്. ഈ സാഹചര്യത്തിൽ കോട്ടക്കവല മുതൽ കുമാരമംഗലം വില്ലേജ് അതിർത്തിവരെ റോഡ് നിർമിക്കണമെങ്കിൽ ഭൂമി ഏറ്റെടുക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ പുറന്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് റോഡ് നിർമിക്കുന്നതിനു പകരം കൃഷി ദേഹണ്ഡങ്ങളുണ്ടെന്നും അതിനാൽ പൊന്നുംവില നൽകി ഏറ്റെടുക്കണമെന്നുമുള്ള റിപ്പോർട്ട് കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ. ജോണ് മാറാടികുന്നേൽ എന്നിവർ പറഞ്ഞു.
പുറന്പോക്കു ഭൂമി പണം നൽകി ഏറ്റെടുക്കണമെന്ന് വിചിത്ര റിപ്പോർട്ട്
12:31 AM Mar 29, 2023 | Deepika.com