ഇലവുങ്കല്‍: നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് പരിക്കേറ്റവരെ സന്ദർശിച്ച മന്ത്രിമാർ പറഞ്ഞു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, വീണാ ജോർജ് എന്നിവരാണ് സന്ദർശനം നടത്തിയത്.
അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ തരത്തിലുമുള്ള ചികിത്സ ലഭ്യമാക്കുന്നതാണ് ആദ്യപടിയായി സര്‍ക്കാര്‍ ചെയ്യുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മുന്‍കാലങ്ങളില്‍ അപകടം സംഭവിക്കാത്ത സ്ഥലത്താണ് ബസ് മറിഞ്ഞത്. അതിനാല്‍ ആ മേഖലയില്‍ ഭാവിയില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് സ്വീകരിക്കുമെന്നും അപകടസ്ഥലത്തെത്തിയ മന്ത്രി പി. പ്രസാദ് പറഞ്ഞു.
അപകടത്തത്തുടര്ന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു മന്ത്രി പി. പ്രസാദ്, . പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് തുടങ്ങിയവര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
രക്ഷാപ്രവർത്തനത്തിൽ
ഡോക്ടറും നഴ്സും
എരുമേലി: ഡ്യൂട്ടി കഴിഞ്ഞ് ദൂരെയുള്ള വീട്ടിൽ വിശ്രമിക്കാൻ പോയ ഡോക്ടറും നഴ്സും കൺമുന്നിൽ അപകടം കണ്ടപ്പോൾ വഴി മാറിപ്പോയില്ല. ഉടനെ പോലീസിനും ഫയർ ഫോഴ്സിനുമൊപ്പം കർമനിരതനായി. അസ്ഥി രോഗ ചികിത്സകൻ കൂടിയായ സർക്കാർ ഡോക്ടറുടെ സേവനം ഗുരുതര മുറിവുകളും പൊട്ടലും ചതവുമേറ്റ അയ്യപ്പ ഭക്തർക്ക് സഹായകരമായി.
ഇന്നലെ ശബരിമല പാതയിൽ നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
എരുമേലിയിൽ താമസിച്ച് നിലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഹരികുമാർ രവീന്ദ്രനും സഹപ്രവർത്തകനായ നഴ്സുമാണ് ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് എരുമേലിയിലേക്കുള്ള യാത്രയിൽ തത്സമയ രക്ഷാ പ്രവർത്തകരായത്.
ബസിലുണ്ടായിരുന്നത് അറുപതിലേറെ പേരായിരുന്നു. ഇവരിൽ ഇരുപതോളം പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി താഴ്ചയിൽ നിന്നും റോഡിലെത്തിക്കുമ്പോൾ ഒപ്പം ചേർന്ന് ശ്രദ്ധയോടെ പരിചരണം നൽകിയ ഡോക്ടറുടെയും നഴ്സിന്റെയും സേവനം സഹായകമായെന്ന് പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രിമാർ
12:22 AM Mar 29, 2023 | Deepika.com