കടുത്തുരുത്തി: കേരളത്തില്‍ പശുക്കളുടെ കറവയ്ക്കും ക്ഷീര സംഘങ്ങളില്‍ പാലെടുക്കുന്നതിനും സമയക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരകര്‍ഷകര്‍ക്കു ഗുണകരമാകുന്ന ഈ നടപടി പശുക്കളുടെ അകിടുരോഗം അടക്കമുള്ള പ്രതിസന്ധികള്‍ക്കു പരിഹാരം കൂടിയാകുമെന്നും മന്ത്രി പറഞ്ഞു.
കാണക്കാരിയില്‍ സ്ഥാപിച്ച ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മില്‍ക്ക് എറ്റിഎം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കളുടെ ആരോഗ്യസംരക്ഷണത്തിനൊപ്പം ക്ഷീരകര്‍ഷകര്‍ക്കു മറ്റു കാര്യങ്ങള്‍ക്കായി സമയം ലഭ്യമാക്കാനും ഇതു സഹായിക്കും. ഇതിനായി മില്‍മയുമായും പ്രാഥമിക പാല്‍സംഭരണ കേന്ദ്രങ്ങളുമായി കൂട്ടിച്ചേര്‍ന്നുള്ള നടപടികള്‍ക്കു തുടക്കംകുറിച്ചതായും മന്ത്രി പറഞ്ഞു.
ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ കാലിത്തീറ്റ നല്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്നും അതിനായുള്ള നിയമനടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. 6.10 ലക്ഷം ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തും കാണക്കാരി ക്ഷീരസഹകരണ സംഘവും സംയുക്തമായി പദ്ധതി നടപ്പാക്കിയത്.
മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍ മില്‍ക്ക് റീചാര്‍ജിംഗ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മായം ചേരാത്ത പാലാണ് എടിഎമ്മിലൂടെ വിതരണം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന ക്ഷീരകര്‍ഷകനെയും കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് ഏറ്റവും കൂടുതല്‍ പാലളന്ന വനിതാ ക്ഷീരകര്ഷകയെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ ഏറ്റവും കൂടുതല്‍ പാലളന്ന എസ്സി, എസ്ടി ക്ഷീര കര്‍ഷകരെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്‍, കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി.യു. മാത്യു, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. ശാരദ, ജില്ല പാല്‍ഗുണനിലവാര നിയന്ത്രണ ഓഫീസര്‍ ജാക്വിലിന് ഡൊമനിക്, ത്രീതല പഞ്ചായത്തംഗങ്ങള്‍, മാഞ്ഞൂര്‍ ക്ഷീരവികസന ഓഫീസര്‍ ബി. സിബിമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാണക്കാരിയിൽ മിൽക്ക് വെൻഡിംഗ് മെഷീൻ ഉദ്ഘാടനം ചെയ്തു
11:44 PM Mar 28, 2023 | Deepika.com