കടുത്തുരുത്തി: കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളില്‍ ഉള്‍പ്പെട്ട 53.80 ആര് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യു മന്ത്രി കെ. രാജന് അറിയിച്ചു. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
2019 ഡിസംബര്‍ ആറിലെ ഉത്തരവനുസരിച്ചു സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സ്പെഷല്‍ തഹസീല്‍ദാര്‍, കോട്ടയം കിഫ്ബി ഓഫീസ് കാര്യാലയം മുഖേനയാണ് നടപ്പാക്കുന്നത്. കടുത്തുരുത്തി മേല്‍പ്പാല നിര്‍മാണം, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് സെപ്റ്റംബര്‍ 28ന് പുതുക്കിയ പ്രൊപ്പോസല്‍ തയാറാക്കി നല്‍കിയതായും മന്ത്രി അറിയിച്ചു.
വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ സ്ഥലപരിശോധനയിൽ ലാൻഡ് അക്വിസിഷന്‍ വിഭാഗം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് അലൈമെന്റ് സ്കെച്ച് 2023 ഫെബ്രുവരി രണ്ടിന് റവന്യു വിഭാഗത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ കണ്ടിജന്‍സി ചാര്‍ജ് ലഭ്യമാകുന്നതിനുള്ള പ്രൊപ്പോസല്‍ എല്‍എ അധികൃതര്‍ക്ക് നല്‍കും. ഇതു ലഭിച്ചാലുടന്‍ 2013ലെ ആക്ട് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി രാജന് അറിയിച്ചു.
മേല്‍പ്പാലത്തിനു സ്ഥലംവിട്ടു തരുന്ന വസ്തു ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്ന പരാതികളും ആവശ്യങ്ങളും നീതിപൂര്‍വമായി പരിഗണിച്ചു പരമാവധി സഹായം ചെയ്തു കൊടുക്കണമെന്ന് എംഎല്‍എ റവന്യു, പൊതുമരാമത്ത് മന്ത്രിമാര്‍ക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മേല്‍പ്പാല നിര്‍മാണത്തിന് ആവശ്യമായ സഹകരണം വസ്തു ഉടമകള്‍ നല്‍കിയതായും എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലം; നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും
11:44 PM Mar 28, 2023 | Deepika.com