എരുമേലി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മിനി എംസിഎഫുകളിൽ അജൈവ പാഴ് വസ്തുക്കൾ സൂക്ഷിച്ചു വെയ്ക്കുമ്പോൾ എരുമേലിയിൽ മിനി എംസിഎഫു കൾ നീക്കം ചെയ്ത് ഉപേക്ഷിച്ച നിലയിൽ. ഹരിതകർമസേന മുഖേനെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വെയ്ക്കാൻ പഞ്ചായത്തിലെ വാർഡുകളിൽ വെച്ചിരുന്ന മിനി എംസിഎഫുകളാണ് ഏതോ ഉദ്യോഗസ്ഥന്റെ തെറ്റായ നിർദേശപ്രകാരം മാസങ്ങൾക്ക് മുമ്പേ നീക്കം ചെയ്തത്. കാലപ്പഴക്കമോ തകരാറോ ഇല്ലാത്ത മിനി എംസിഎഫുകളാണ് എല്ലാം. ഇവയെല്ലാം നീക്കിയത് സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് ആക്ഷേപം.
നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിൽ വർഷങ്ങളായി ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ടിരിക്കുന്ന അറവുശാലയിലാണ് മിനി എംസിഎഫുകൾ കൊണ്ടിട്ടിരിക്കുന്നത്. ഇവിടെ ഇവ ഉപേക്ഷിച്ച നിലയിൽ നശിച്ചുകൊണ്ടിരിക്കുന്നു. ഹരിതകർമസേന അംഗങ്ങൾ വാർഡിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ഇടാൻ ഇതോടെ മാസങ്ങളായി സൗകര്യമില്ല. പലരും സ്വന്തം വീട്ടിൽ നാട്ടിലെ അജൈവ മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കേണ്ട ഗതികേടിലാണ്.
മൊത്തം 23 വാർഡുകളിൽ ഒരു മിനി എംസിഎഫ് എന്നത് പ്രകാരം 23 എണ്ണമാണ് വെച്ചിരുന്നത്. ഇത് കൂടാതെ എട്ട് സ്ഥലങ്ങളിൽ കിയോസ്കുകൾ വെച്ചിരുന്നു. ഇവയെല്ലാം നീക്കി കമുകിൻകുഴി അറവുശാലയിൽ വച്ചിരിക്കുകയാണ്. ഇനി അഞ്ച് വാർഡുകളിലെ മിനി എംസിഎഫുകൾ നീക്കാനുണ്ട്. ഇവയും അടുത്ത ദിവസം നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മിനി എംസിഎഫു കളിൽ മാലിന്യങ്ങൾ പലരും ഉപേക്ഷിക്കുന്നെന്ന് കാരണം ഉന്നയിച്ചാണ് നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ മാലിന്യങ്ങൾ തള്ളുന്നത് സംബന്ധിച്ച് പിഴയും കേസും ബോധവൽക്കരണവും ഉൾപ്പടെ നിയമ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം മിനി എംസിഎഫു കൾ നീക്കം ചെയ്യുന്നത് തലതിരിഞ്ഞ തീരുമാനമാണെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. ഒരു മിനി എംസിഎഫി ന് 33000 രൂപ നിരക്കിൽ ലക്ഷങ്ങൾ ചെലവിട്ടാണ് പഞ്ചായത്ത് വാങ്ങിയത്. മിനി എംസിഎഫു കൾ നീക്കിയതോടെ ഈ തുക പാഴാവുകയാണ്.
മിനി എംസിഎഫു കൾ നീക്കം ചെയ്യാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനം നിർബന്ധമാണെന്നിരിക്കെ നീക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നാണ് വാർഡ് അംഗങ്ങൾ പറയുന്നത്.
മിനി എംസിഎഫുകൾ നീക്കി: എരുമേലിയിൽ തലതിരിഞ്ഞ നയം
10:47 PM Mar 28, 2023 | Deepika.com