ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽനിന്നു കോവിഡ് കാലഘട്ടത്തിൽ നിർത്തിയ രാത്രികാല മലയോര സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. സർവീസുകൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപ്പിലായില്ല.
കെഎസ്ആർടിസി ബസുകളൊന്നുംതന്നെ ഈരാറ്റുപേട്ടയിൽനിന്നു രാത്രി ഏഴിനു ശേഷം ചോലത്തടം, കൈപ്പള്ളി, ചേന്നാട് , അടിവാരം, തലനാട് , വാഗമൺ എന്നീ ഗ്രാമീണ പ്രദേശങ്ങളിലേക്കു സർവീസ് നടത്തുന്നില്ല. പറത്താനം , കൈപ്പള്ളി , തലനാട്അടിവാരം , കോലാഹലമേട്, ചേന്നാട് , കുന്നോന്നി എന്നീ ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവീസുകളാണ് നിർത്തലാക്കിയത്.
രാത്രി ഒന്പതു വരെ ഈരാറ്റുപേട്ടയിൽനിന്നു ബസുകൾ സർവീസ് നടത്തിയിരുന്ന അടിവാരത്തിന് ഇപ്പോൾ രാത്രി ഏഴിനാണ് അവസാന ബസ്.കോവിഡിനു കാലഘട്ടത്തിൽ കൈപ്പള്ളിക്കുള്ള രണ്ട് ബസുകളാണ് നിർത്തലാക്കിയത്. രാത്രി 8.20 ന് ഈരാറ്റുപേട്ടയിൽനിന്നു പുറപ്പെടുന്ന സ്റ്റേ ബസും ഇതിൽ ഉൾപ്പെടും. വൈകുന്നേരം ഏഴിനു ശേഷം കൈപ്പള്ളി ഭാഗത്തേക്കു ബസില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പൂഞ്ഞാറിലെത്തി ഓട്ടോറിക്ഷകളെയോ സ്വകാര്യ വാഹനങ്ങളയോ ആശ്രയിക്കേണ്ട അവസ്ഥയിലാണു യാത്രക്കാർ. മലയോര പഞ്ചായത്തുകളിലെ യാത്രാദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടികളാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ബസുകൾ ആരംഭിച്ചില്ല; മലയോര നിവാസികൾ ദുരിതത്തിൽ
10:47 PM Mar 28, 2023 | Deepika.com