ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് ഇപ്പോൾ അവിശ്വാസം പാസാക്കി ഭരണത്തിലേക്കുള്ള പടിവാതിലിൽ കോൺഗ്രസ് എത്തിനിൽക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്വതന്ത്രന്റെ പിന്തുണയിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വോട്ട് അസാധു ആയതുമൂലം തുല്യ വോട്ടായി മാറി. തുടർന്നുനടന്ന നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ല. അങ്ങനെ ഭൂരിപക്ഷം ഇല്ലാതെ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനമായി.
അപ്പോഴും വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രനായിരുന്നു. പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാൻ ആറു മാസം കഴിഞ്ഞ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വന്തം അംഗമായ പ്രകാശ് വിട്ടുനിന്നതുമൂലം പരാജയപ്പെട്ടു. കൂറുമാറ്റം ആരോപിച്ച് ഈ അംഗത്തിനെതിരെ കോൺഗ്രസ് പരാതി നൽകി. ഇതോടെ സ്വതന്ത്രന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസം അവതരിപ്പിച്ച് എൽഡിഎഫ് നേടി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായ കോൺഗ്രസ് അംഗത്തിന് ഇതിനിടെ സർക്കാർ ജോലി കിട്ടി രാജി വച്ചതോടെ വാർഡിൽ ഉപതെരഞ്ഞെടുപ്പായി. ഭരണം നിലനിർത്താനും അട്ടിമറിക്കാനും നിർണായകമായ ഈ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസ് ജയിച്ചതോടെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിന് കളം ഒരുങ്ങിയത്. കൂറുമാറ്റ പരാതി പിൻവലിച്ച് പ്രകാശിനെ കോൺഗ്രസ് തിരിച്ചെടുത്തു.
പിന്തുണ പിൻവലിച്ച സ്വതന്ത്രനെ അനുനയിപ്പിച്ച് ഒപ്പം നിർത്തി. തുടർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയപ്പോൾ ഇതിനുള്ള കമ്മിറ്റിയിൽ പങ്കെടുത്താൽ അറസ്റ്റിലാകുമെന്ന നിലയിൽ തടസമായി കോൺഗ്രസിലെ അംഗം നാസർ പനച്ചിക്കെതിരേ കേസെത്തി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന വനിതാ അസിസ്റ്റന്റ് എൻജിനിയറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിലായിരുന്നു കേസ്. ഇതിന് മുൻകൂർ ജാമ്യം നേടിയതിന്റെ പിറ്റേന്ന് അവിശ്വാസ പ്രമേയം പാസാക്കാൻ കഴിഞ്ഞു.
പ്രതിസന്ധികൾ മറികടന്ന് കോൺഗ്രസ്
10:44 PM Mar 28, 2023 | Deepika.com