ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണം സിപിഎം പിടിച്ചെടുത്തത് ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് സണ്ണി ജോസഫ് എംഎൽഎ. മണിക്കൂറുകൾ വെയിലിൽ കാത്തുനിന്ന് വോട്ട് ചെയ്യാൻ എത്തിയ ആയിരക്കണക്കിന് യഥാർഥ വോട്ടർമാരെ തിരിച്ചയച്ച്, വ്യാജ തിരിച്ചറിയൽ കാർഡു കൾ ഉപയോഗിച്ച് അയ്യൻകുന്നിന് വെളിയിലുള്ള സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് കള്ള വോട്ടുകൾ ചെയ്താണ് ബാങ്ക് പിടിച്ചെടുത്തതെന്ന് പത്രസമ്മേളനത്തിൽ സണ്ണി ജോസഫ് ആരോപിച്ചു.
വോട്ടെടുപ്പിനെക്കുറിച്ചുള്ള പരാതികൾ പോലും സ്വീകരിക്കാതെ റിട്ടേണിംഗ് ഓഫീസർ ജയശ്രീ കതകടച്ച് പോലീസ് കാവലിൽ മുറിക്കുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. കോടതി നിയമിച്ച നിരീക്ഷകനെ പോലും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയും പോലീസിനെയും സഹകരണ വകുപ്പ് ജീവനക്കാരേയും ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധമായി ബാങ്ക് പിടിച്ചടക്കുകയായിരുന്നു. നീതിക്ക് സംരക്ഷണം നൽകേണ്ട ഇരിട്ടി ഡിവൈഎസ്പി കള്ളവോട്ടിനും അക്രമങ്ങൾക്കും ആൾമാറാട്ടത്തിനും കൂട്ടുനിൽക്കുകയായിരുന്നു.
യുഡിഎഫ് നിയമന്റുമാരേയും ഡിവൈഎസ്പി ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന് എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജയ്സൺ കാരക്കാ ട്ടിൽ, റോജസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ആനപ്പന്തി ബാങ്ക് സിപിഎം പിടിച്ചെടുത്തത് ജനാധിപത്യത്തെ കശാപ്പ് ചെയ്ത്: സണ്ണി ജോസഫ്
01:23 AM Mar 28, 2023 | Deepika.com