തൃശൂർ: കോർപറേഷനെ ഇനി സ്വതന്ത്രർ നയിക്കും. ഡെപ്യൂട്ടി മേയറായി ഇടത് സ്വതന്ത്ര എം.എൽ. റോസി അധികാരമേറ്റു. ഇന്നലെ രാവിലെ വോട്ടെടുപ്പിനുശേഷം മേയർ എം.കെ. വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ധാരണ പ്രകാരം സിപിഐയ്ക്കാണ് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയിരുന്നതെങ്കിലും മൂന്നു കൗണ്‍സിലർമാരും തങ്ങൾക്ക് സ്ഥാനം വേണമെന്ന പിടിവാശിയിലായപ്പോൾ നേതൃത്വത്തിനും പ്രശ്നം പരിഹരിക്കാനാകാതെ വന്നതോടെയാണ് വിട്ടുകൊടുത്തത്. അതോടെ എം.എൽ. റോസിക്ക് ഡെപ്യൂട്ടി മേയറാകാൻ അപ്രതീക്ഷിത ഭാഗ്യം ലഭിച്ചു. മേയറും ഡെപ്യൂട്ടി മേയറും സ്വതന്ത്രരായതോടെ സിപിഎമ്മിനും സിപിഐക്കും ഭരണത്തിലെ പ്രധാന കടിഞ്ഞാണ്‍ ഇല്ലാതായി.
ഇന്നലെ കൗണ്‍സിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ലാലി ജയിംസിനെയാണ് റോസി പരാജയപ്പെടുത്തിയത്. റോസിക്ക് 25 ഉം ലാലി ജയിംസിന് 24 വോട്ടും ലഭിച്ചു. സിപിഎമ്മിൽനിന്ന് ഡെപ്യുട്ടി മേയറായിരുന്ന രാജശ്രീ ഗോപൻ എൽഡിഎഫ് ധാരണ പ്രകാരം രാജിവച്ചപ്പോൾ അടുത്ത ഉൗഴം സിപിഐ പ്രതിനിധിക്കായിരുന്നു. ഇത് പ്രകാരം സിപിഐയുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി പലപ്പോഴായി യോഗങ്ങൾ ചേർന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാറാമ്മ റോബ്സണ്, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, ലിംന എന്നിവരാണ് അവകാശവാദം ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും മന്ത്രി കെ.രാജനും വി.എസ്.സുനിൽ കുമാറുമെല്ലാം നടത്തിയ അനുനയ നീക്കത്തിലും അവകാശവാദത്തിൽനിന്ന് ഒരടി പിൻവാങ്ങാൻ മൂന്നു പേരും തയാറായില്ല. ഇതോടെ മധ്യസ്ഥശ്രമം അവസാനിപ്പിച്ച സിപിഐ നേതൃത്വം തങ്ങൾ ഇപ്പോൾ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നും അടുത്ത ടേം മതിയെന്നും നിലപാടെടുത്തു. ഇതോടെ സ്വതന്ത്ര അംഗം എം.എൽ.റോസിയെ ഡെപ്യൂട്ടി മേയറാക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനമായി.
എം.എല്‍. റോസി ഡെപ്യൂട്ടി മേയര്‍
12:37 AM Mar 28, 2023 | Deepika.com