കല്ലൂർക്കാട്: കൃഷിക്കും ആരോഗ്യ മേഖലയ്ക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി കല്ലൂർക്കാട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 15.88 കോടി വരവും 15.69 കോടി ചെലവും 19.08 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരായതിനാൽ കാർഷിക ഉത്പാദനത്തിനാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. കാർഷികം, മൃഗസംരക്ഷണം, ക്ഷീരവികസനം ഉൾപ്പെടെയുള്ള ഉത്പാദന മേഖലയിൽ 3.52 കോടി വിവിധ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നിവ ചേർന്നുള്ള പൊതുജനാരോഗ്യത്തിന് 50 ലക്ഷവും വൃദ്ധജന പരിപാലനം, അഗതിക്ഷേമം, ദാരിദ്ര ലഘൂകരണം എന്നിവയ്ക്കായി 24 ലക്ഷവും ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ശുചിത്വ മേഖലയിൽ 28 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി വികസനത്തിനായി 23.70 ലക്ഷവും പട്ടിക വർഗ വികസനത്തിനായി 1.38 ലക്ഷവും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 88.12 ലക്ഷവും പഞ്ചായത്തിന് കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 37.49 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡ് നൽകുന്ന സിഎസ്ആർ ഫണ്ട് 30 ലക്ഷവും ഉൾപ്പെടെ കലൂർ ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ മന്ദിരം നിർമിക്കുന്നതിന് 70 ലക്ഷവും ഭവന രഹിതർക്ക് ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിന് 3.34 കോടിയും വകയിരുത്തിയിട്ടുണ്ട്.
കല്ലൂർക്കാട് പഞ്ചായത്ത് ബജറ്റ് : ആരോഗ്യ മേഖലയ്ക്കും കൃഷിക്കും മുൻഗണന
12:31 AM Mar 28, 2023 | Deepika.com