മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കടന്ന് രണ്ടു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും മോഷ്ടിച്ച കേസിലെ പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. കോതമംഗലം പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലിൽ രാജൻ (45) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുന്പാവൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം, പിടിച്ചുപറി കേസുകൾ നിലവിലുണ്ട്.
പ്രതി വിൽപ്പന നടത്തിയ മോഷണ സ്വർണം പോലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കൾക്കൊപ്പം കഴിയാനുമാണ് മോഷണം നടത്തിവന്നിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പെയിന്റിംഗ് പോലെ വിവിധ പണികൾ നടക്കുന്ന വർക്ക്സൈറ്റുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളെ പോലെ നടന്ന് അതിന്റെ മറവിൽ സ്കൂട്ടറിൽ സഞ്ചരിച്ചാണ് പ്രതി മോഷണം നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ പള്ളിപ്പടിയിൽ ഗൃഹനാഥൻ വീട് പൂട്ടി താക്കോൽ വീടിന്റെ പിൻവശത്ത് സൂക്ഷിച്ചുവച്ചിരുന്നത് കണ്ടെത്തി വാതിൽ തുറന്നാണ് മോഷണം നടത്തിയത്.
സമീപത്തെ 50 ഓളം സിസിടിവി കാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചതിനു ശേഷം തിരിച്ചറിഞ്ഞ പ്രതിയെ ആഴ്ചകളോളം രഹസ്യമായി നിരീക്ഷണം നടത്തിയാണ് പോലീസ് സംഘം പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.എസ്. ജയൻ, കെ.കെ. രാജേഷ്, എഎസ്ഐമാരായ പി.എസ്. ജോജി, പി.സി. ജയകുമാർ, എസ്സിപിഒ ബിബിൽ മോഹൻ എന്നിവരുമുണ്ടായിരുന്നു.
പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ
12:31 AM Mar 28, 2023 | Deepika.com