മൂവാറ്റുപുഴ: റംസാൻ വ്രതം തുടങ്ങി ഒരാഴ്ചയാകുന്നതിനു മുന്പു തന്നെ ഈന്തപ്പഴ വിപണി സജീവമായി. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം രൂപത്തിലും, ഗുണത്തിലും, സ്വാദിലും വൈവിധ്യം നിറയുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ആവശ്യക്കാർ തേടിയെത്തി തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കച്ചവടം അത്ര ചൂടുപിടിച്ചിട്ടില്ലെന്നതാണ് വ്യാപാരികൾ പറയുന്നത്.
സൗദി, ജോർദാൻ, അൾജീരിയ, ഇറാൻ, യുഎസ്എ, ടുണീഷ്യ എന്നിവടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തയിനം ഈന്തപ്പഴങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. ഇറാന്റെയും സൗദിയുടെയും ഈന്തപ്പഴങ്ങൾക്കാണ് വിപണിയിൽ ഡിമാൻഡ് ഏറെയും. 150 രൂപ മുതൽ 1200 രൂപ വരെയുള്ള ഇനങ്ങൾ ഇത്തവണ വിപണിയിൽ ലഭ്യമാണ്. സൗദിയുടെ അജ്വക്ക് കിലോ 1000 രൂപയും, ജോർദാന്റെ മെജ്ദൂളിന് 1200 രൂപയുമാണ് വില.
മുൻപ് റംസാൻ സീസണിൽ മാത്രം കാര്യമായി കച്ചവടം നടന്നിരുന്ന ഈന്തപ്പഴങ്ങൾ ഇപ്പോൾ ദൈനംദിന വിഭവങ്ങളിലും ഒന്നായി മാറിയിട്ടുണ്ട്. എല്ലാ തരക്കാർക്കും താങ്ങാവുന്ന വിലയ്ക്ക് കിട്ടുന്നു എന്നതാണ് ഇറാന്റെ ഇടത്തരം പഴങ്ങൾക്ക് ആവശ്യക്കാർ കൂടാൻ കാരണം.
ഈന്തപ്പഴ വിപണി സജീവം
12:30 AM Mar 28, 2023 | Deepika.com