പിറവം: ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെ മാലിന്യമൊഴുക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. പിറവത്ത് തോട്ടഭാഗത്തുനിന്നു പമ്പ് ചെയ്യുന്ന കനാലിലാണ് മാലിന്യങ്ങളിടുന്നത്. കൃഷി ആവശ്യങ്ങൾക്കും മറ്റുമായി വെള്ളം കൊണ്ടുപോകുന്നതിന് ഈ മേഖലയിൽ പിറവം പുഴയിൽനിന്ന് അഞ്ചോളം ലിഫ്റ്റ് ഇറിഗേഷൻ കനാലുകളാണുള്ളത്. ഇതിൽ തോട്ടഭാഗത്തുനിന്നു പമ്പ് ചെയ്യുന്ന വെള്ളം, രണ്ട് ഉപകനാലുകളിലൂടെ പാലച്ചുവട് ഭാഗത്തേക്കും മറ്റൊന്ന് ഇതുവഴിതന്നെ പിറവം പുഞ്ചയിലേക്കുമാണ് പോകുന്നത്.
തോട്ടഭാഗത്തുകൂടി പോകുന്ന ഉപകനാലിലാണ് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി മാലിന്യം ഒഴുക്കിവിടുന്നത്. കനാലിലെ വെള്ളം നിരവധിയാളുകൾ ചെറു പൈപ്പുകളിലൂടെയും കൈത്തോടായും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. പ്രദേശവാസികൾ കുളിക്കുന്നതും തുണികൾ കഴുകുന്നതുമെല്ലാം കനാലിലാണ്.
ഇതുവഴി മാലിന്യം ഒഴുക്കുന്നതു മൂലം വെള്ളം ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒഴുക്കിവിടുന്ന മാലിന്യമെല്ലാം വന്നടിയുന്നത് കാക്കനാട് പറമ്പിന്റെ ഭാഗത്താണ്. ഇവിടെ കനാൽ റോഡിനടിയിലൂടെയാണ് പോകുന്നത്. ഇതിനാൽ ഈ ഭാഗത്ത് മാലിന്യമടിഞ്ഞ് കെട്ടിക്കിടക്കുന്നതിനാൽ കനാൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് പുരയിടത്തിലേക്കും റോഡിലേക്കുമായി ഒഴുകുകയാണ്.
മിക്ക ദിവസങ്ങളിലും സമീപവാസികളും കൃഷിക്കാരുമെത്തി മാലിന്യങ്ങൾ കോരി മാറ്റിയാണ് കനാലിന്റെ ഒഴുക്ക് സുഗമമാക്കുന്നത്. കനാൽ വെള്ളത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.
മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച് കനാൽ
12:30 AM Mar 28, 2023 | Deepika.com