കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ഇ-മെയില്‍ മുഖേന ചീഫ് സെക്രട്ടറിക്കും ഡിജിപി അനില്കാന്തിനുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാലിന്യത്തിന് തീ ഇട്ടതാണെന്ന തെളിവ് ലഭിച്ചിട്ടില്ലെന്നും കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന നിര്‍ദേശമടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം.
അട്ടിമറി നടന്നിട്ടുണ്ടേയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും വ്യക്തമാക്കുന്നുണ്ട്. കത്തിയ മാലിന്യ സാമ്പിളിന്റെ ഫോറന്‍സിക് ഫലവും തീപിടിത്തം നടന്ന സ്ഥലത്തിന്റെ ഉപഗ്രഹദൃശ്യങ്ങളും ലഭിക്കാനും വൈകും. ഇവ കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. തൃക്കാക്കര എസിപി പി.വി. ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
സോണ്ട ഇന്‍ഫ്രാടെക്കിന്റെ ഉദ്യോഗസ്ഥരടക്കം അമ്പതോളം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ കഴിഞ്ഞ നാലിനാണ് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. അന്നുതന്നെ പോലീസ് കേസ് എടുത്തിരുന്നു.
തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് പ്രത്യേകസംഘം സോണ്ട ഇന്‍ഫ്രാടെക് കമ്പനി അധികൃതരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. ബ്രഹ്മപുരം പ്ലാന്റിനെക്കിറിച്ചുള്ള ഫയലുകളുടെ പരിശോധന സംഘം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മുന്‍ മേയര്‍മാരുടെ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നാണ് വിവരം.
ബ്രഹ്മപുരം തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
12:25 AM Mar 28, 2023 | Deepika.com