കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിനാണ് ബജറ്റില്‍ പ്രധാന പരിഗണന. 220 കോടി രൂപയാണ് ഖരമാലിന്യ സംസ്കരണത്തിനായി മാത്രം ചെലവഴിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. ബ്രഹ്മപുരത്ത് പുതിയ കമ്പോസ്റ്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. കൂടാതെ ബ്രഹ്മപുരത്തെ ആധുനികവും മനോഹരവുമായ മാലിന്യ സംസ്കരണ ഡെമോണ്സ്ട്രേഷന് പാര്‍ക്കാക്കി മാറ്റുന്ന പ്രഖ്യാപനവും.
മാലിന്യം പരമാവധി ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള കര്‍മപദ്ധതിയും നടപ്പാക്കും. ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോർപറേഷൻ സഹായം നല്‍കും.
മാലിന്യം സംസ്കരിക്കാന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് തുമ്പൂര്‍മുഴി മാതൃകയില്‍ ഡിവിഷന് തലത്തില്‍ ഹീല്‍ ബോക്സുകള്‍ സ്ഥാപിക്കും. ശേഷിക്കുന്ന മാലിന്യം മാത്രമേ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. ഇതിനായി 15 കവചിത വാഹനങ്ങള്‍ വാങ്ങും.
അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി വഴി നീക്കം ചെയ്യും. ക്ലീന്‍ കേരളയ്ക്ക് പുറമേ മറ്റ് കമ്പനികളെയും മാലിന്യ ശേഖരണത്തിനായി ക്ഷണിക്കും. ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ പിരിക്കാന്‍ കാര്യക്ഷമമവും ശാസ്ത്രീയവുമായ പദ്ധതി നടപ്പാക്കും. മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടിവരുന്ന ചെലിവിന്റെ 50 ശതമാനം യൂസര്‍ഫീ വഴി കണ്ടെത്തുകയാണ് ലക്ഷ്യം.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് പോലീസ് പെട്രോളിംഗ് ഊര്‍ജിതമാക്കാന്‍ നഗരത്തിലെ സ്റ്റേഷനുകളില്‍ 40 ഇലക്ട്രിക് സ്കൂട്ടറുകള് വിതരണം ചെയ്യും. 'യു കാന്‍ ഹീല്‍ കൊച്ചി' എന്ന പേരില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മാലിന്യ സംസ്കരണ ബോധവത്കരണ കാമ്പയിനുകള്‍ നടത്തും.
മലിനജല സംസ്കരണത്തിന് എളംകുളത്ത് അഞ്ച് എംഎല്‍ഡിയുടെ പുതിയ പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 38 കിലോമീറ്റര്‍ സ്വീവേജ് നെറ്റ്വര്‍ക്ക് ഒരുക്കും. പതിനായിരത്തോളം വീടുകള്ക്കാവും ഇതിന്റെ പ്രയോജനം. നിലവിലുള്ള പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
മാലിന്യ നിര്‍മാര്‍ജനത്തിന് 220 കോടി
12:25 AM Mar 28, 2023 | Deepika.com