മുണ്ടക്കയം: മുണ്ടക്കയം ബൈപാസിനു സമീപം മണിമലയാറ്റിൽ മാലിന്യംതള്ളൽ വ്യാപക
മായി.
വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യം വലിയതോതിലാണ് മണിമലയാറ്റിൽ തള്ളിയിരിക്കുന്നത്. പച്ചക്കറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. കൂടാതെ മദ്യക്കുപ്പികളും വീടുകളിൽനിന്നുള്ള മാലിന്യങ്ങളുമെല്ലാം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് കൂടുതലായും പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത്. ഇങ്ങനെ തള്ളുന്ന മാലിന്യങ്ങളുടെ ഒരു ഭാഗം ബൈപാസ് റോഡിന്റെ ഓരങ്ങളിലും കിടക്കാറുണ്ട്. മുൻപ് ബൈപാസ് റോഡിൽ ചാച്ചിക്കവലയ്ക്കു സമീപം മാലിന്യംതള്ളൽ വ്യാപകമായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്ത് സംരക്ഷണവല സ്ഥാപിച്ചതോടെ മാലിന്യംതള്ളൽ ഒഴിവായിരുന്നു. രാത്രികാലങ്ങളിൽ വാഹന സഞ്ചാരം കുറയുന്നതും വഴിവിളക്കുകളുടെ അഭാവവുമാണ് പ്രദേശത്ത് മാലിന്യംതള്ളൽ പതിവാക്കാൻ പ്രധാന കാരണം.
മേഖലയിൽ അനധികൃതമാ യി മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുണ്ടക്കയം പഞ്ചായത്ത് അധികൃതർ. ബൈപാസിൽ പോലീസിന്റെ നിരീക്ഷണ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വഴിവിളക്കുകൾ സ്ഥാപിക്കുന്നതോടൊപ്പം മേഖലയിൽ നിരീക്ഷണ കാമറകൾകൂടി ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മുണ്ടക്കയം ബൈപാസിനു സമീപം മണിമലയാറ്റിൽ മാലിന്യംതള്ളൽ
11:32 PM Mar 27, 2023 | Deepika.com