ഈരാറ്റുപേട്ട: സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും സ്മാർട്ടായെന്ന് റവന്യു വകുപ്പ് അവകാശപ്പെടുമ്പോഴും ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന് ഒരു മാറ്റമില്ല. 44 ലക്ഷം രൂപയാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാനായി അനുവദിച്ചത്. നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും പണികൾ തുടങ്ങിയിട്ടില്ല. ആദ്യം മഞ്ചാടി തുരുത്തിലാണു നിർമാണം ഉദ്ദേശിച്ചതെങ്കിലും വെള്ളം കയറുമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷന് സമീപത്ത് സർക്കാർ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പോലീസ് ചില തടസങ്ങൾ ഉന്നയിച്ചതോടെ പണി തടസപ്പെട്ടു.
ഇപ്പോൾ നഗരഹൃദയഭാഗത്ത് അരുവിത്തുറ പള്ളിക്ക് മുൻവശത്ത് സ്വന്തം കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിമൂലം ജീവനക്കാരും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ജീവനക്കാർക്കുനിന്നു തിരിയാൻ ഇടമില്ല. രേഖകൾ സൂക്ഷിക്കാൻപോലും സൗകര്യമില്ല.
ഈ വില്ലേജ് ഓഫീസിന്റെ പരിധിയിൽ ഈരാറ്റുപേട്ട നഗരസഭയും തിടനാട്, തലപ്പലം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കൂടി 12000ത്തോളം വീടുകളിലായി 60000തോളം പേർ വസിക്കുന്നു. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ വരുമാനം സർക്കാരിന് നൽകുന്ന വില്ലേജാണിത്.
എന്നിട്ടുംവില്ലേജ് ഓഫീസിനെ സർക്കാർ അവഗണിക്കുന്നതായി നാട്ടുകാരും പറയുന്നു.
വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തങ്ങൾ ആദ്യത്തെ പിണറായി സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ്.
ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് 13 സെന്റ് റവന്യൂ ഭൂമിയിലാണ്. സ്ഥലസൗകര്യമില്ലാത്ത ഇപ്പോഴത്തെ വില്ലേജ് ഓഫീസ് പൊളിച്ച് ഉടൻ തന്നെ സ്മാർട്ട് വില്ലേജ് ഓഫീസ് പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ നിന്നുതിരിയാൻ ഇടമില്ല
11:30 PM Mar 27, 2023 | Deepika.com