പാലാ: ഏറ്റുമാനൂർ-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ അരുണാപുരത്ത് അപകടങ്ങളേറുന്നു. സംസ്ഥാനപാതയും പഴയ റോഡും സംഗമിക്കുന്നിടത്തു ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. രണ്ട് റോഡുകളും സംഗമിക്കുന്ന ഭാഗത്തെ ഡിവൈഡര്‍ വലിയ വാഹനങ്ങളിടിച്ചു തകര്‍ന്ന നിലയിലാണ്. പുലിയന്നൂരില്നിന്നു പാലായിലേക്കു വരുമ്പോള്‍ സെന്റ് തോമസ് കോളജിനു മുൻപായുള്ള ഭാഗത്താണ് ഡിവൈഡര്‍ തകര്‍ന്നുകിടക്കുന്നത്.
വളവിലെ ഡിവൈഡർ
പഴയ റോഡിലേക്കു വാഹനങ്ങള്‍ തിരിയുമ്പോള്‍ കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ബസും വാനും കൂട്ടിയിടിച്ചിരുന്നു. ഇവിടത്തെ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരവധി തവണ വലിയ വാഹനങ്ങള്‍ ഇടിച്ചുകയറിയാണ് ഡിവൈഡറിന്റെ തുടക്കഭാഗം തകര്‍ന്നത്. ഇവിടെ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നു നാട്ടുകാര്‍ പറയുന്നു. വളവോടുകൂടിയ ഭാഗത്തു ഡിവൈഡറുള്ളത് അറിയാതെയാണ് കാറും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെയുള്ള ഇടിച്ചുകയറുന്നത്.
മുന്നറിയിപ്പുമില്ല
ഇവിടെ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ കൂടുതൽ രൂക്ഷമാക്കുന്നത്.
മരിയന്‍ ആശുപത്രിയിലേക്കുള്ള പഴയ റോഡില്‍നിന്നു സംസ്ഥാനപാതയിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗമാണിത്. പുലിയന്നൂര്‍ ഭാഗത്തുനിന്നു വരുമ്പോള്‍ സംസ്ഥാനപാത വീതിയേറിയതാണ്.
എന്നാൽ, ഡിവൈഡറുള്ള ഭാഗത്തെത്തുമ്പോള്‍ റോഡിനു വീതി കുറവാണ്. വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് ആശയക്കുഴപ്പത്തിലാകും. രാത്രിയിലാണ് ഇവിടെ അപകടങ്ങളേറെയും.
അരുണാപുരത്ത് അപകടക്കെണി (
11:30 PM Mar 27, 2023 | Deepika.com