നെന്മാറ: തുടർച്ചയായി അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടായ വേനൽ മഴ നെന്മാറ, ചാത്തമംഗലം, തിട്ടും പുറം, അയിലൂർ, അടിപ്പെരണ്ട, കയറാടി, തെങ്ങുംപാടം മേഖലകളിലെ നെൽ കർഷകർക്ക് ദുരിതമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉച്ചയ്ക്ക് ശേഷം അനുഭവപ്പെടുന്ന വേനൽ മഴയാണ് നെല്ല് കൊയ്തെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൊയ്തെടുത്ത നെല്ല് നനഞ്ഞു പോകുന്നതും ഉണക്കിയെടുക്കാനും കർഷകർ ബുദ്ധിമുട്ടുന്നു.
രാവിലെ വെയിൽ പരന്ന് കൊയ്ത്താരംഭിക്കാൻ കഴിയുന്നുണ്ടെങ്കിലും ഉച്ചകഴിയുന്ന തോടെ ഉണ്ടാകുന്ന വേനൽ മഴ കൊയ്ത്ത് സമയം മൂന്നും നാലും മണിക്കൂറാക്കി തടസപ്പെടുത്തുന്നു. മഴ വരുന്നതോടെ കൊയ്ത്തു യന്ത്രങ്ങൾ കൊയ്ത്തു നിർത്തി വയ്ക്കുന്നതും കൊയ്ത്തു യന്ത്രത്തിലെ ടാങ്കിൽ സൂക്ഷിച്ച നെല്ല് നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി വയ്ക്കേണ്ടതായി വരുന്നു. മഴയിൽ നെൽപാടങ്ങൾ നനയുന്നതിനാൽ കൊയ്ത്തു യന്ത്രത്തിനോടൊപ്പം നെൽപാടങ്ങളിൽ ഇറങ്ങി കൊയ്ത നെല്ല് യന്ത്രങ്ങളിൽ നിന്ന് സംഭരിക്കാൻ ട്രാക്ടറുകൾക്കും കഴിയാത്ത സ്ഥിതി വരുന്നു.
മഴ നനയുന്നതോടെ കുറഞ്ഞ നിരക്കിൽ കൊയ്ത്തു നടത്തുന്ന ടയർ ഉപയോഗിച്ചുള്ള കൊയ്ത്ത് യന്ത്രത്തിനും തടസം നേരിടുന്നു. കൊയ്ത്തു തീർന്ന പ്രദേശങ്ങളിലെ വൈക്കോലുകൾ റോൾ ചെയ്തെടുക്കുന്നതിനും വേനൽമഴ തടസമാകുന്നു. റോൾ ചെയ്ത് നെൽപാടങ്ങളിൽ കിടക്കുന്ന വൈക്കോൽ നനഞ്ഞു പോകാതിരിക്കാൻ കർഷകരും ക്ഷീരകർഷകരും താത്കാലികമായി വരന്പുകളിലും നെൽപാടങ്ങളിലും അടുക്കി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞുവച്ചിരിക്കുകയാണ്.
റോൾ ചെയ്യാതെ നെൽപാടങ്ങളിൽ തന്നെ ഉണങ്ങാനിട്ടിരിക്കുന്ന വൈക്കോലും ഉണങ്ങി കിട്ടാൻ ദിവസങ്ങൾ വൈകുന്നതും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
വേനൽമഴ: ദുരിതത്തിലായി നെൽ കർഷകർ
01:00 AM Mar 27, 2023 | Deepika.com