കോതമംഗലം: മലയിന്‍കീഴ്-പുന്നേക്കാട് റോഡ് നിര്‍മാണം പൂർത്തീകരിക്കാതെ അനന്തമായി നീളുന്നു. അഞ്ച് വര്‍ഷം മുമ്പ് കരാര്‍ നല്കിയ എട്ട് കിലോമീറ്റര്‍ റോഡ് നിർമാണം വിവിധ കാരണങ്ങള്‍ നിരത്തി അനന്തമായി നീളുകയാണെന്നാണ് ആരോപണം. പൊതുമരാമത്തിന്റെ പിടിപ്പുകേടും കരാറുകാരന്റെ അനാസ്ഥയുമാണ് റോഡ് നിർമാണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
രണ്ട് റീച്ചുകളിലായി നാല് കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള റോഡിന്റെ നവീകരണ ജോലികളുടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിടുമ്പോഴും പണികള്‍ പിന്നെയും ബാക്കി. ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തേണ്ട റോഡില്‍ ബിഎം പലഭാഗത്തും ചെയ്തെങ്കിലും രണ്ടാമത്തെ ലെയര്‍ ബിസി ചെയ്യാതെ കിടക്കുകയാണ്.
ആദ്യ കരാറുകാരനെ പണി തുടങ്ങും മുമ്പേ ഒഴിവാക്കിയാണ് ഇപ്പോഴത്തെ കരാര്‍ നല്‍കിയത്. രണ്ടാമത്തെ ആളും പണി പൂര്‍ത്തിയാക്കുന്ന ലക്ഷണമില്ലെന്നാണ് ആരോപണം. എത്രയും വേഗം ടാറിംഗ് നടത്തണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കരാറുകാരന് അന്ത്യശാസനം നല്‍കിയിട്ടും നടപടിയായില്ല.
ആദ്യ റീച്ചില്‍ മൂന്ന് ഭാഗത്തായി ഒരു കിലോമീറ്റര്‍ പണി തീരാനുണ്ട്. രണ്ടാം റീച്ചില്‍ നാല് കിലോമീറ്റര്‍ ബിഎം ടാറിംഗും മുക്കാല്‍ ഭാഗത്തോളം ബിസിയും പൂർത്തിയാക്കി. ഒന്നോ രണ്ടോ ദിവസം പണി നടക്കും പിന്നെ കുറച്ച് ദിവസത്തേക്ക് പണി ഉണ്ടാകില്ല. ഈ രീതിയായിരുന്നു മാസങ്ങളായി നടക്കുന്നത്. നാട്ടുകാരെ കുഴിയില്‍ ചാടിച്ചും പൊടിയില്‍ ആറാടിച്ചും ബുദ്ധിമുട്ടിച്ചു. ഏതാനും ദിവസമായി പണി നിലച്ചമട്ടാണ്.
ടാറിംഗ് ജോലിക്കുള്ള യന്ത്ര സാമഗ്രികളും ഉപകരണങ്ങളുമെല്ലാം കരാറുകാരന് സ്ഥലത്തുനിന്ന് നീക്കി. മലയിന്‍കീഴ് മുതല്‍ ചേലാട് വരെ ആദ്യ റീച്ചിലെ പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് താല്‍പ്പര്യമില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കരാറുകാരന് പിന്മാറിയാല് അവശേഷിക്കുന്ന പണിക്ക് വീണ്ടും ടെണ്ടര്‍ വിളിച്ച് പുതിയ കരാറുകാരനെ കണ്ടെത്തേണ്ടിവരും. അങ്ങനെ വന്നാല്‍ അടുത്ത മഴക്കാലത്തിന് മുമ്പ് ടാറിംഗ് നടത്താന്‍ കഴിയില്ലെന്നാണ് അധികൃതരില്‍നിന്ന് ലഭിച്ച സൂചന.
ഈ സാഹചര്യത്തില്‍ ഏതു വിധത്തില്‍ സമ്മര്‍ദം ചെലുത്തിയും ഇപ്പോഴത്തെ കരാറുകാരനെകൊണ്ട് പണി നടത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇതുവരെ ചെയ്ത പണിയുടെ ബില്‍ തുക കരാറുകാരന് മാറി കിട്ടിയില്ലെന്നും പറയുന്നു. ടാറിംഗ് നടത്തിയ കരിങ്ങഴ പാല് സൊസൈറ്റിപ്പടി ഭാഗത്ത് നിര്‍മിച്ച കാനയ്ക്ക് മുകളില്‍ സ്ലാബ് ഇടാത്തത് അപകട ഭീഷണിയായിരിക്കുകയാണ്.
പുല്ലും കാടും വളര്‍ന്ന് കാന അറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയേറെയാണ്. പുന്നേക്കാട് ഭാഗത്ത് കഴിഞ്ഞ ആഴ്ച ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്ക് അകം പൊട്ടിയത് പണിയിലെ അപാകതയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ടാറിംഗ് നടത്തിയ ഭാഗത്ത് ലോറി കയറിയതാണ് വിള്ളല്‍ വീഴാന്‍ കാരണമായതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.
മലയിന്‍കീഴ്-പുന്നേക്കാട് റോഡിൽ പണികൾ ബാക്കി
12:47 AM Mar 27, 2023 | Deepika.com